
തിരുവനന്തപുരം: വിജിലൻസ് ക്ലിയറൻസ് വൈകുന്നതിൽ പ്രമേയം പാസാക്കമെന്ന യോഗേഷ് ഗുപ്തയുടെ ആവശ്യം തള്ളി ഐപിഎസ് അസോസിയേഷൻ. വ്യക്തിഗത കാര്യങ്ങളിൽ പ്രമേയം പാസാക്കേണ്ടതില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷൻ പ്രസിഡന്‍റാണ് യോഗേഷ്. സർക്കാറിന് അനഭിമതനായ യോഗേഷിന് വിജിലൻസ് സർട്ടിഫിക്കറ്റ് ഇതേ വരെ നൽകിയിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും അനുമതി നൽകിയില്ല.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ സംസ്ഥാനം കേന്ദ്രത്തിന് അയച്ച പട്ടികയിൽ യോഗേഷിന്‍റെ പേരുമുണ്ട്. ചില ഫയൽ കൈമാറ്റവുമായി ബന്ധപ്പെട്ട് പിന്നീടാണ് യോഗേഷ് സർക്കാരിന് അനഭിമതനാകുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജലൻസ് ഫയലുകള്‍ സിബിഐക്ക് കൈമാറിയതോടെയാണ്, യോഗേഷ് ഗുപ്ത സംസ്ഥാന സര്‍ക്കാരിന് അനഭിമതനായത്. സർക്കാരുമായി ആലോചിക്കാതെ ഫയൽ കൈമാറി എന്നതാണ് കാരണം.
യോഗേഷ് അഞ്ച് വർഷം സിബിഐയിലും അഞ്ച് വർഷം ഇഡിയിലും ജോലി ചെയ്തിട്ടുണ്ട്. ഡിജിപിയായി ഉയർത്തപ്പെട്ടതോടെയാണ് വിജിലൻസ് ഡയറക്ടറായത്. തുടർന്ന് സംസ്ഥാന സർക്കാരിന്‍റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു യോഗേഷ്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ചില പരാതികൾ ഉയർത്തിക്കൊണ്ടുവന്ന് അന്വേഷണം നടത്തുന്നു എന്നായിരുന്നു പരാതി. പിന്നാലെയാണ് കെ എം എബ്രഹാമിന്‍റെ കേസ് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam