
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടും ഗുരുതര വീഴ്ചയുമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തൽ. മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വകുപ്പ് ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പു തല അച്ചടക്ക് നടപടിക്ക് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. എന്നാൽ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് അഷീൽ കത്ത് നൽകി. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അഷീലിനെ പിന്തുണച്ചു.
അധികാര പരിധിക്ക് പുറത്തുള്ളത്, അനാവശ്യം. ബ്രേക്ക് ദ ചെയിനെക്കുറിച്ച് എജിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ധനകാര്യ പരിശോധന വിഭാഗത്തെ ചുമതലപ്പെടുത്തിയത്. 2022 ൽ തീരുമാനമെടുത്തത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കൂടി പങ്കെടുത്ത ഗവേണിങ് സമിതി യോഗമാണ്. 4.89 കോടി ബ്രേക്ക് ദ ചെയിന് ചെലവാക്കിയെന്നാണ് കണക്ക്. ഏഴു വട്ടം മിഷൻ ആസ്ഥാനം പരിശോധിച്ചെങ്കിലും എല്ലാ ബില്ലും വൗച്ചറും കിട്ടിയില്ലെന്ന് പരിശോധന വിഭാഗം പറയുന്നു. വ്യാപകമായി ഉപയോഗിച്ച കൈ കൊണ്ടെഴുതിയ ബില്ലുകളിലെ ആധികാരികതയിലും സംശയമുണ്ട്. അലയര്‍ലെന്‍ഡിലെ ആശുപത്രിയിൽ നിന്ന് 3500 യൂറോയുടെ ഉപകരണങ്ങള്‍ അയച്ചു കിട്ടിയെങ്കിലും സ്റ്റോക്കിലുണ്ടെന്നതിന് തെളിവില്ല. 30 ലക്ഷം രൂപയ്ക്ക് കിയോസ്കുകള്‍ സജ്ജമാക്കിയത് സര്‍ക്കാര്‍ അനുമതിയും ടെണ്ടറുമില്ലാതെയാണ്. പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ സാധൂകരണം നേടിയില്ലെന്നും കുറ്റപ്പെടുത്തുന്നു.
19.64 ലക്ഷം രൂപ ചെലവിൽ വീഡിയോ കോണ്‍ഫറന്‍സ് റൂമുണ്ടാക്കിയതിലും ക്രമക്കേടുണ്ട്. കൊവിഡ് കാലത്ത് ജീവൻ രക്ഷിക്കുന്നതായിരുന്നു സാധാരണ കാലത്തേതു പോലെ പേപ്പര്‍ ജോലികള്‍ക്കായിരുന്നു മുൻഗണന എന്നത് ഉള്‍പ്പടെയാണ് പരിശോധന വിഭാഗത്തിന്‍റെ നിരീക്ഷണങ്ങള്‍ക്ക് ഡോ.അഷീലിന്‍റെ മറുപടി. എന്നാൽ ഇവ തള്ളിയാണ് ധനകാര്യ പരിശോധന വിഭാഗം നടപടി നിര്‍ദ്ദേശവുമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയത്. ഇത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ എട്ടിന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അഷീൽ കത്ത് നൽകിയത്. 2021 ഫെബ്രുവരിയിൽ അന്നത്തെ അരോഗ്യ മന്ത്രിയും സാമൂഹ്യ നീതി സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും പങ്കെടുത്ത ഗവേണിങ് ബോഡി യോഗം ബ്രേക്ക് ദ ചെയിൻ ചെലവുകള്‍ അംഗീകരിച്ചതാണ്
കോവിഡ് കാലത്ത് പര്‍ച്ചേസ് ചട്ടങ്ങളിൽ ഇളവ് നൽകി സര്‍ക്കാര്‍ ഉത്തരവുകളുണ്ടെന്നാണ് ഡോ അഷീലിന്‍റെ വാദം. എല്ലാം സര്‍ക്കാര്‍ തീരുമാന പ്രകാരമെന്ന് കൊവിഡ് കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയും പ്രതികരിക്കുന്നു. സാമൂഹ്യ നീതി വകുപ്പിനോട് നടപടിക്ക് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടു. രണ്ടു മാസത്തിനകം നടപടിയില്ലെങ്കിൽ വീണ്ടും ഓര്‍മപ്പെടുത്തും. നിര്‍ദ്ദേശത്തിൽ ഏതെങ്കിലും തീരുമാനമായാലേ ധനകാര്യ പരിശോധന വിഭാഗം ഫയൽ തീര്‍പ്പാക്കൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam