കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ അദ്ദേഹം കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടികളെ കരുവാക്കിയെന്നും വിദ്യാഭ്യാസ തകർച്ചക്ക് മുൻ സർക്കാരും ജലീലും ഉത്തരവാദിയാണെന്നും മന്ത്രി
പാലക്കാട്: കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായ നടപടി ആയില്ല. കുട്ടികളെ കരുവാക്കിയത് പോലെയായി. കുട്ടികൾ പരിഹസിക്കപ്പെട്ടുവെന്നും വിഷയത്തിൽ ജലീൽ തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികളുടെ പഠന നിലവാരം കുറഞ്ഞത്, മുൻ മന്ത്രി തന്നെ മറുപടി പറയട്ടെ. നാട്ടുകാരുമായി ബന്ധപ്പെട്ട് പ്രശ്നം അന്വേഷിച്ചു. പരസ്യമായി കുട്ടികളോട് ഇങ്ങിനെ ചെയ്യാൻ പാടില്ല. വിദ്യാഭ്യാസ തകർച്ചക്ക് 10 വർഷം ഭരിച്ച ഇടതു സർക്കാരും മന്ത്രിയായിരുന്ന ജലീലും ഉത്തരവാദിയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ മതിയായ പഠനം നേടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പദ്ധതി കൊണ്ടുവരും. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ പദ്ധതി കൊണ്ടുവരും. 100ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തും. ആ കാര്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്തു ആധ്യാപകൻ കുട്ടിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് ചില മാനസിക പ്രശ്നം ഉണ്ടെന്നാണ് വിവരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


