
കോഴിക്കോട്: പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസില്‍ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയ 3 പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാൻ നിർദേശം. പ്രതികളെ പൊലീസ് സുരക്ഷയിൽ കൊണ്ടുപോകണം. കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആർ സുനിൽകുമാറിന്റേതാണ് ഉത്തരവ്.
കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി.
Read Also: കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവിനെ ഭാര്യവീട്ടിൽ നിന്ന് പൊക്കി പൊലീസ്
ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ സംസ്ക്കരിച്ചിരുന്നു. വടകര ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇര്‍ഷാദിന്‍റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇർഷാദിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല.
അതിനിടെ, കോഴിക്കോട് വളയത്തു നിന്നും കാണാതായ യുവാവ് കോടതിയിൽ ഹാജരായി. ഖത്തറിൽ നിന്നെത്തിയ ശേഷം കാണാതായ റിജേഷാണ് നാദാപുരം കോടതിയിൽ ഹാജറായത്. സഹോദരിയുടെ ബെംഗളുരുവിലെ വീട്ടിൽ കഴിയുകയായിരുന്നു താൻ എന്ന് റിജേഷ് മൊഴി നൽകി. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. (വിശദമായി വായിക്കാം......)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam