കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിലെ ഇടത് സ്ഥാനാർത്ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവർക്കെതിരെയാണ് നെയ്യാറ്റാിൻകര പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: കെറ്റിഡിസി, ബെവ്കോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥി അടക്കമുള്ളവർക്കെതിരെയാണ് കേസ്. ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നൽകിയുള്ള തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിലെ ഇടത് സ്ഥാനാർത്ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവർക്കെതിരെയാണ് നെയ്യാറ്റാിൻകര പൊലീസ് കേസെടുത്തത്. നെയ്യാറ്റിൻകര, പാറശ്ശാല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 2018 മുതൽ ഇവർ പലരിൽ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. ലോക്ക് ഡൗണ് കാലത്ത് പണം നൽകിയവർക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. പണം കൊടുത്തവർ ഈ ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കെറ്റിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച് പാലിയോട് സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നിരവധിപേരിൽ നിന്നും ഈ രീതിയിൽ പണം തട്ടിയുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പണം തിരികെ നൽകാമെന്ന വാഗ്ദാനവുമായി പ്രതികളും പങ്കാളികളെന്ന് സംശയിക്കുന്നവരും ഫോണിൽ വിളിച്ചതായും പരാതിക്കാരൻ പറയുന്നു. അതേ സമയം പണം തട്ടിയെടുത്തിട്ടില്ലെന്നും പ്രാദേശികമായ ചില തർക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും ടി രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോോട് പറഞ്ഞു തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന സംഘം ഉണ്ടെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിൻകര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.