
ചെന്നൈ: കോയമ്പത്തൂരിൽ വീണ്ടും കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപി അനുകൂലികളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നാണ് ആരോപണം. പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തമിഴ്നാട്ടിൽ 72.09 ശതമാനം പോളിംഗ് ആണ് ഇന്ന് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. 2019ൽ 72.47 ആയിരുന്നു പോളിംഗ് ശതമാനം.
തമിഴ് ജനത ഇന്ത്യ മുന്നണിയെ തള്ളിക്കളഞ്ഞതായാണ് വോട്ടെടുപ്പ് അവസാനിച്ച ശേഷം അണ്ണാമലൈ പോസ്റ്റിട്ടത്. എന്നാല്‍. ബിജെപി ഏറെ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഇന്നലെ ഡിഎംകെയുടെ പരാതി ഉന്നയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നാണ് പരാതി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്ന് ജയിച്ചുകയറുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാലിവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത് എന്നാണ് ഡിഎംകെയുടെ വാദം. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന്‍റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 81,000 രൂപ പിടിച്ചെടുത്തിരുന്നു.
വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പണമായിരുന്നു ഇത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തിയത്. കെ അണ്ണാമലൈയുടെ പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്തുനിന്ന് വന്നവര്‍ മണ്ഡലത്തില്‍ തങ്ങിയിരിക്കുകയാണെന്നും പണം നല്‍കി വോട്ടര്‍മാരെ കയ്യിലാക്കി വിജയിക്കാനാണ് ബിജെപി കോയമ്പത്തൂരില്‍ ശ്രമിക്കുന്നതെന്നും ഡിഎംകെ ആരോപണം ഉന്നയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam