
കൊച്ചി: എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു. ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോൺഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രാദേശിക നേതാക്കൾ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാർട്ടിയിൽ കൃത്യമായ നടപ്പ് രീതികളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത് ഏത് ഭാഗത്ത് നിന്നായാലും അത്തരമൊരു ചർച്ച ഇപ്പോൾ ആവശ്യമില്ല. വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ പാർട്ടിയുടെ വിജയത്തിനാണ് മുൻഗണന നൽകേണ്ടതെന്നും മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് കെ. ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച കെ. ബാബു, അവിടെ 'ഉണ്ണികൃഷ്ണൻ എഫക്റ്റ്' യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്ന് അവകാശപ്പെട്ടു. എറണാകുളം ജില്ലയിലെ 14 സീറ്റുകളും യു.ഡി.എഫ് തന്നെ നേടുമെന്നും പ്രവചിച്ചു.
അതേസമയം, എറണാകുളം ജില്ലയിൽ സി.പി.എം വലിയ പ്രതീക്ഷയിലാണ്. കൊച്ചി സീറ്റ് 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എമ്മിന്റെ ആഭ്യന്തര കണക്കുകൂട്ടൽ. എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam