
കൊച്ചി: കോൺഗ്രസ്-ബിജെപി ധാരണ എന്ന ആരോപണം ഉന്നയിച്ച് പൊതുജനത്തെ വിഡ്ഢികൾ ആക്കാമെന്ന് പിണറായിയും കോടിയേരിയും കരുതേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആ പരിപ്പ് ഇവിടെ വേവില്ല. ലാവലിൻ കേസിലടക്കം ആരൊക്കെ തമ്മിൽ ആണ് ധാരണ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും കെ.സി.വേണുഗോപാൽ കൊച്ചിയിൽ പറഞ്ഞു. ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും. കേരളത്തിൽ വർഗ്ഗീയ വാദികളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണ്. വികസനത്തെ കുറിച്ച് പറയുന്ന സിപിഎമ്മിന് കാണ്ടാമൃഗത്തെക്കാൾ വലിയ തൊലിക്കട്ടിയാണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ തമാശയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനായി തീവ്രവാദ പ്രസ്ഥാനങ്ങളെ താലോലിച്ച സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനത്തിന്റെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെയും മുദ്രാവാക്യത്തിന്റെയും അന്തരീക്ഷം ഒരുക്കി കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയത് പിണറായി വിജയനാണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉള്ള പരിശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
യുഡിഎഫിന്റെ വികസന ശൈലി തൃക്കാക്കരയിൽ ചർച്ചയാകും. സാധാരണക്കാരന്റെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് വരുന്ന പദ്ധതിയാണ് സിൽവർ ലൈൻ. യുഡിഎഫിന്റെതെ ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ്. ഈ വ്യത്യാസമാണ് ചർച്ച ആകുന്നതെന്നും കെ.സി. പറഞ്ഞു. ഇടത് മുന്നണി സ്ഥാനാർഥിക്ക് എതിരെയുണ്ടായ അശ്ലീല പ്രചാരണവുമായി കോൺഗ്രസിന് ബന്ധമില്ല. ഉത്തരവാദപ്പെട്ട ആരും അത് ചെയ്യില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഗൂഢോദ്ദേശ്യം ഉണ്ടെന്ന് പറഞ്ഞത് സിപിഎം നേതാക്കൾ. അതിന് സർക്കാർ മറുപടി പറയണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam