"കേരളത്തിന്‍റെ പൊലീസ് തലപ്പത്ത് നരേന്ദ്രമോദിയുടെ അനുയായികളാണ്. അവർ മോദിയുടെ നയം നടപ്പിലാക്കുന്നു. പിണറായി നോക്കി ഇരിക്കുന്നു"
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത കേരളം ഇപ്പോൾ നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. എല്ലാ കുഴപ്പങ്ങൾക്കും കാരണം പൊലീസെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അങ്ങനെ എങ്കിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നിനും കൊള്ളാത്തവനാണെന്നും കെ മുരളീധരൻ വിമര്‍ശിച്ചു.
സിപിഎം പോലും പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥയാണ്. യുഎപിഎ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. ന്യനപക്ഷങ്ങൾക്ക് നരേന്ദ്രമോദി ഭരണത്തിലെന്ന പോലെ പിണറായിയുടെ ഭരണത്തിലും രക്ഷയില്ലെന്നും കെ മുരളീധരൻ ആരോപിച്ചു. കേരളത്തിന്‍റെ പൊലീസ് തലപ്പത്ത് നരേന്ദ്രമോദിയുടെ അനുയായികളാണ്. അവർ മോദിയുടെ നയം നടപ്പിലാക്കുന്നു. പിണറായി നോക്കി ഇരിക്കുന്നു. സ്വന്തം വകുപ്പിന് മേൽ അധികാരം നഷ്ടപ്പെട്ട പിണറായി വിജയൻ സ്ഥാനമൊഴിയാൻ തയ്യാറാകുകയാണ് വേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.