K Muraleedharan : ​ഗ്രൂപ്പ് വളർത്താനല്ല, ഐക്യം പാർട്ടിയെ ശക്തിപ്പെടുത്താനെന്ന് കെ മുരളീധരൻ

Published : Mar 05, 2022, 08:52 PM ISTUpdated : Mar 05, 2022, 09:40 PM IST
K Muraleedharan  : ​ഗ്രൂപ്പ് വളർത്താനല്ല, ഐക്യം പാർട്ടിയെ ശക്തിപ്പെടുത്താനെന്ന് കെ മുരളീധരൻ

Synopsis

ഹൈക്കമാൻഡ് ഇടപെട്ട് പുന:സംഘടന നിർത്തിയതിനെ ചൊല്ലി സംസ്ഥാന കോൺ​ഗ്രസിൽ പ്രശ്നങ്ങൾ സങ്കീർണമാകുമ്പോഴാണ് കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് വ്യക്തമാക്കിയത്

തിരുവനന്തപുരം: ഗ്രൂപ്പ് വളർത്തുന്നതിന്റെ ഭാഗമായി ഐക്യത്തെ കാണേണ്ടതില്ലെന്ന് കെ മുരളീധരൻ. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാർട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് പുന:സംഘടന നിർത്തിയതിനെ ചൊല്ലി സംസ്ഥാന കോൺ​ഗ്രസിൽ പ്രശ്നങ്ങൾ സങ്കീർണമാകുമ്പോഴാണ് കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്.

ഗ്രൂപ്പിലാത്തവർ ഒരു ഗ്രൂപ്പോ? കോൺ​ഗ്രസിൽ പുതിയ സഖ്യങ്ങൾ, കൈകോ‍ർത്ത് സുധാകരനും ചെന്നിത്തലയും മുരളീധരനും

കരട് പട്ടികയിൻമേൽ സുധാകരനുമായി സതീശൻ അനുകൂലികൾ  കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിരുന്നു. എം പി മാരുടെ പരാതിയുണ്ടെന്ന പേരിൽ ആയിരുന്നു ഹൈക്കമാന്റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് വരെ എഐസിസി യെ അറിയിച്ചുരുന്നു. കെ സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി.എന്നാൽ പുതിയ ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തലയെ ആണ് സതീശൻ സംശയിക്കുന്നത്.

കെ സുധാകരനുമായി സമവായത്തിലെത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ചു നീങ്ങാനാണ് വി ഡി സതീശന്റെ നീക്കം. പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി വേണുഗോപാലാണെന്ന ആക്ഷേപങ്ങൾ തള്ളിയാണ് വിവാദങ്ങളോട് സതീശൻ പ്രതികരിച്ചത്. പട്ടിക പ്രഖ്യാപിച്ചാലും പാർട്ടിയിൽ രൂക്ഷമായ ഭിന്നത  അവസാനിക്കാനുള്ള സാധ്യത കുറവാണ്. ഒമ്പത് മാസം മുമ്പ് നേതൃനിരയിലേക്ക് ഒരുമിച്ചെത്തിയ സുധാകരനും സതീശനും തമ്മിലെ യോജിപ്പ് നഷ്ടമായതായാണ് പുതിയ പ്രശ്നങ്ങളിൽ നിന്ന് പുറത്ത് വരുന്ന വിവരം.

ഡിസിസി പുനസംഘടന സമവായത്തിലേക്ക്; അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ

അകൽച്ചയുണ്ടാക്കിയതിന് പിന്നിൽ ചെന്നിത്തലയെ മാത്രം  കുറ്റപ്പെടുത്തിയാണ് സതീശന്റെ രോഷപ്രകടനം. പേര് പറഞ്ഞില്ലെങ്കിലും പ്രതിപക്ഷനേതാവ് നൽകുന്ന സൂചനകളെല്ലാം രമേശിനെതിരെ മാത്രമാണ്. എന്നാൽ സുധാകരനൊപ്പം നിന്ന് സതീശനും കെ സി വേണുഗോപാലും പാർട്ടി പിടിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഐ ഗ്രൂപ്പ് ആക്ഷേപം. സുധാകരനാണ് അവസാനവാക്കെന്ന് പറഞ്ഞ് രമേശിനെ സംശയ നിഴലിൽ നിർത്തി കെസിയെ പിന്തുണച്ചാണ് സതീശന്റെ നീക്കങ്ങൾ. ഐക്കുള്ളിലെ തന്നെ ഭിന്നത തീർത്ത് സുധാകരനൊപ്പം നേതാക്കൾ അണിചേരുമ്പോൾ എ വിഭാഗത്തിന്റെ സമീപനം കരുതലോടെയാണ്. പരാതികൾ പറഞ്ഞ് പട്ടികയിൽ ചർച്ചക്കുള്ള ആവശ്യം ഉന്നയിച്ചത് സതീശനായിരുന്നു.

പക്ഷേ എതി‍ർപക്ഷത്തെ സുധാകരനൊപ്പം ചെന്നിത്തലയും മുരളിയും കൂടി കൈകോർത്തത് കണ്ടാണ് സതീശൻ അനുരജ്ഞനത്തിന് തയ്യാറായത്. കരട് പട്ടികയിൽ കാര്യമായ മാറ്റത്തിന് തയ്യാറായില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സമവായ ചർച്ചയിൽ സുധാകരൻ എടുത്ത നിലപാട്. ചെറിയ മാറ്റങ്ങളോടെ ഹൈക്കമാൻഡ് അനുമതി ഉറപ്പാക്കി ഉടൻ പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അതേ സമയം പട്ടിക പ്രഖ്യാപിച്ചാലും സതീശനോടുള്ള അകൽച്ച സുധാകരൻ മാറ്റിവെക്കുമോ എന്നാണ് അറിയേണ്ടത്. നിർണ്ണായകഘട്ടത്തിൽ പഴയ ഐ ഒപ്പം നിന്നെങ്കിലും ഗ്രൂപ്പായി തുടർന്നും മുന്നോട്ട് പോകുന്നതിൽ കെപിസിസി അധ്യക്ഷൻ എടുക്കുന്ന നിലപാട് ഇനി പോരിൽ നി‍ർണ്ണായകമാകും. മറുവശത്ത് പട്ടികയിൽ പരാതി ഉണ്ടെങ്കിലും കരുതലോടെയാണ് എ ഗ്രൂപ്പ് നീക്കങ്ങൾ. 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു