
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി.സുരേഷ്‍ രാജിനെ വീണ്ടും തെരഞ്ഞെടുത്തു. നാലാം തവണയാണ് സുരേഷ് രാജ് സിപിഐയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് തവണ എന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് സുരേഷ് രാജിന് നാലാം ഊഴം ലഭിച്ചത്. മൂന്ന് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം എന്നതായിരുന്നു പൊതു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് രാജ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാണിച്ചാണ് ഒരു ഊഴം കൂടി അദ്ദേഹത്തിന് ലഭിച്ചത്. നേതൃത്വം നടത്തിയ ഇടപെടലിനെ തുടർന്ന് മത്സരം ഒഴിവായതും സുരേഷ് രാജിന് തുണയായി. സുരേഷ് രാജിന് പുറമേ, സുമലത മോഹൻദാസ്, ജോസ് ബേബി, പൊറ്റശ്ശേരി മണികണ്ഠൻ, ഒ.കെ.സെയ്തലവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
അതേസമയം ജില്ലാ കൗൺസിസിലേക്ക് കടുത്ത മത്സരമാണ് നടന്നത്. നാൽപ്പത്തിയഞ്ചംഗ ജില്ലാ കൗൺസിസിലേക്ക് 60 പേർ രംഗത്തെത്തിയിരുന്നു. കാനം-ഇസ്മയിൽ പക്ഷങ്ങൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, ഔദ്യോഗിക വിഭാഗം ആധിപത്യം നിലനിർത്തിയെങ്കിലും ഔദ്യോഗിക പാനലിന് എതിരെ മത്സരിച്ച 15ൽ നാലു പേർ വിജയിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് 28 പേരും ഇസ്മയിൽ പക്ഷത്ത് നിന്ന് 17 പേരും ജില്ലാ കൗൺസിലിൽ എത്തി. ജില്ലാ കൗൺസിലിലേക്ക് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച7 പേരെ ഒഴിവാക്കണം എന്ന ആവശ്യത്തെ ചൊല്ലിയാണ് ജില്ലാ കൗൺസിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നത്.
കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തു. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങൾക്ക് ഇടയിൽ സംശയങ്ങൾ ഉണ്ടായി. മഞ്ഞക്കുറ്റി കുഴിച്ചിടാൻ ഉദ്യോഗസ്ഥർ കാണിച്ച അനാവശ്യ തിടുക്കം എരിതീയിൽ എണ്ണ ഒഴിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭരണ നേതൃത്വം സ്വീകരിച്ചെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam