K Rail : 'കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല'; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി

Published : May 16, 2022, 06:27 PM ISTUpdated : May 16, 2022, 07:18 PM IST
K Rail : 'കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല'; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി

Synopsis

കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ (Silver Line) പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan). കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.

വൻ പ്രതിഷേധങ്ങൾ, കടുത്ത രാഷ്ട്രീയ വിവാദങ്ങൾ, സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം  ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വേ നടത്തും. ജിയോ ടാഗിംഗ്  വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്. 

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.  സിൽവര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വേ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാര്‍ പ്രതികരിച്ചു. 190 കിലോ മീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വേ പൂര്‍ത്തിയായത്. ഇനി 340 കിലോ മീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വേക്ക് സഹായം നൽകും.

Also Read : കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജിപിഎസ് വഴി

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ കല്ലിടലിൽ നിന്നുള്ള സർക്കാരിന്‍റെ പിന്മാറ്റം എന്നാണ് ഉയരുന്ന വിമര്‍ശനം. പ്രതിപക്ഷ സമരത്തിന്‍റെ ഒന്നാം ഘട്ട വിജയമെന്നാണ് വി ഡി സതീശറെ പ്രതികരണം. സർവ്വേ രീതിയിൽ മാത്രമാണ് മാറ്റമെന്നും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കല്ലിടൽ നിർത്തിയതെന്നും ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നുവെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. കേന്ദ്ര സർക്കാർ കെ റെയിലിന് അനുമതി നൽകില്ല എന്ന് വ്യക്തമായതും തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: കല്ലിടൽ നിർത്തിയത് ജനങ്ങളുടെ വിജയം;ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി മുട്ടുമടക്കിയെന്ന് വി മുരളീധരൻ

എന്നാല്‍, സില്‍വര്‍ ലൈന്‍  പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവര്‍ത്തിച്ചു. സർവേ രീതി മാത്രമാണ് മാറിയതെന്ന് ഇ പി ജയരാജൻ വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ സർക്കാർ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം