
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയോട് വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരൻ വ്യക്തമാക്കി.
പി സി ജോർജിന്‍റെ അറസ്റ്റ് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സരിതയെ വിശ്വസിച്ച സർക്കാർ എന്ത് കൊണ്ടാണ് സ്വപ്‍നയെ വിശ്വസിക്കാത്തതത്. എ കെ ജി സെന്റർ ആക്രമണം ഇ പി ജയരാജന്‍റെ ആസൂത്രണമാണെന്നും സുധാകരൻ ആവർത്തിച്ചു. കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകിയതോടെ കോൺഗ്രസ് നേരത്തെ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
അതേസമയം എ കെ ജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിനെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. എ കെ ജി സെന്‍റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എ കെ ജി സെന്‍ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് അന്വേഷണം. പക്ഷെ സംഭവം നടന്നപ്പോൾ ഇയാൾ എ കെ ജി സെന്‍റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു. കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് ആദ്യം ജാമ്യമില്ലാ വകുപ്പ് ചേർത്ത് ഇയാളെ അറസ്റ്റ് ചെയ്യത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുമെന്ന് പറഞ്ഞ് പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസം നിറഞ്ഞു. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
എകെജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്
എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എ കെ ജി സെന്‍ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാൾക്ക് അക്രമവുമായി ബന്ധമില്ലെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം എ കെ ജി സെന്‍റര്‍ ആക്രമണക്കേസിൽ ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയും ഇപ്പോള്‍ അടഞ്ഞ മട്ടാണെന്നാണ് വ്യക്തമാകുന്നത്.
പീഡനക്കേസ്: പിസി ജോർജ്ജിൻ്റെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി കോടതിയിലേക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam