'ജനങ്ങളെ കുത്തിപ്പിഴിയാനുള്ള എഐ ക്യാമറ പരിഷ്കാരം മാറ്റിവക്കണം,ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം'

Published : Apr 19, 2023, 03:19 PM IST
'ജനങ്ങളെ കുത്തിപ്പിഴിയാനുള്ള എഐ ക്യാമറ പരിഷ്കാരം മാറ്റിവക്കണം,ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം'

Synopsis

ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹനഉടമകളെ  കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ 

തിരുവനന്തപുരം:ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹനഉടമകളെ  കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നു  സുധാകരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകള്‍ ഉപയോഗിച്ച്  ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്.  

വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്റെ  2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിരക്ക് കേന്ദ്രത്തിന്റേതിനു തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നു.  ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനില്ക്കുമ്പോള്‍ വേഗപരിധി  സംബന്ധിച്ച്  ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂര്‍വം കുടുക്കാനാണെന്നു സംശയിക്കണം.

നഗരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴയീടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍ യാത്രയില്‍ മറ്റൊരു ക്യമാറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറകണ്ണുകളില്‍നിന്ന്  മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയതായും കേള്‍ക്കുന്നു.  കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകള്‍ ഇക്കൂട്ടരാണ്. അവരെ ഒരു കാരണവശാലും ഒഴിവാക്കരുത്. റോഡുകളില്‍ നെടുകയും കുറുകെയുമുള്ള നിരവധി വരകളുടെ അര്‍ത്ഥതലങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല.  ഇത്തരം സാങ്കേതികമായ പിഴവുകള്‍ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂര്‍ണയോജിപ്പാണുള്ളതെന്ന് സുധാകരന്‍ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ