
കണ്ണൂർ: അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു.
അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും. എന്നാൽ മത്സരം കടുക്കും. എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും സുധാകരൻ പ്രതികരിച്ചു. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. അൻവറിനെ കൊണ്ടുവരാൻ പാർട്ടിയുടെ സമ്മതത്തോടെ തന്നെ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു. സ്വരാജിനെ സിപിഎം നിർബന്ധിച്ചു മത്സരിപ്പിച്ചതാണ്. എല്ലാത്തിനും വിലങ്ങു തടിയാകുന്നത് അൻവറിനെ പ്രതികരണമാണ്. അതിന് പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പിവി അൻവർ വ്യക്തമാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർന്നും ശബ്ദമുയർത്തും, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പിണറായിയുടെ വക്താവ് ആണെന്നും അൻവർ പറഞ്ഞു.
അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടിൽ തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അൻവർ നയം പ്രഖ്യാപിച്ചത്. യുഡിഎഫിനെ ഒന്നാകെ വിമർശിക്കാതെ, മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച പിവി അൻവർ, ഇനിയും സാധ്യതകൾ തുറന്നിടുന്നുണ്ട്. മത്സരിക്കണം എന്ന ആഗ്രഹത്തിന് പണം ഇല്ലായ്മയാണ് തടസ്സം എന്നാണ് അൻവർ പറയുന്നത്. മത്സര ആഗ്രഹം തുറന്ന് പറഞ്ഞതിലൂടെ അവസാനം സ്ഥാനാർത്ഥി കുപ്പായം ഇടാനും സാധ്യത ഏറേയാണ്. നാമ നിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിക്കും വരേക്കും സസ്പെൻസ് നിലനിർത്തുകയാണ് അൻവർ.
'ഞങ്ങള്‍ പ്രണയത്തിലാണോ എന്നാണ് മിക്കവരും ചോദിക്കുന്നത്'; മറുപടിയുമായി മീനാക്ഷി രവീന്ദ്രന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം