പുറത്തു പോകണമെന്ന് ആ​ഗ്രഹമുണ്ടെങ്കിലേ കെ.വി.തോമസ് പാർട്ടി കോൺ​ഗ്രസിന് പോകൂ: മുന്നറിയിപ്പുമായി കെ.സുധാകരൻ

Published : Apr 06, 2022, 01:16 PM IST
പുറത്തു പോകണമെന്ന് ആ​ഗ്രഹമുണ്ടെങ്കിലേ കെ.വി.തോമസ് പാർട്ടി കോൺ​ഗ്രസിന് പോകൂ: മുന്നറിയിപ്പുമായി കെ.സുധാകരൻ

Synopsis

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നതിന് ചില കാരണങ്ങളുണ്ട്. 

ദില്ലി: കണ്ണൂരിലെ സിപിഎം പാർടി കോൺഗ്രസ്  സെമിനാറിൽ ഐ ഐ സി സി വിലക്ക് ലംഘിച്ച്  കെ വി തോമസ് പങ്കെടുത്തേക്കും. നാളെ രാവിലെ 11ന് കൊച്ചിയിൽ തിരുമാനം പറയുമെന്ന് കെ വി തോമസ് അറിയിച്ചു. എന്നാൽ  കെ വി തോമസിന് ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. കെ വി തോമസിനെ കണ്ണൂരിലെ പാർടി കോൺഗ്രസ് വേദിയിലെത്തിച്ച്  കെ സുധാകരനടക്കം മറുപടി കൊടുക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ.വി.തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  സിപിഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെയും കെ.വി.തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ.വി.തോമസ് എന്നോട് പറഞ്ഞത്.  കെ.വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സി പിഎമ്മിന്. അവരോട് സഖ്യത്തിൻ്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു. 

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്. കോൺഗ്രസിന്‍റെ  കേന്ദ്ര നേതൃത്വത്തിൽ  കെ.വി.തോമസിന് പഴയതുപോലെ പിടിപാടില്ല.  കെ.സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴ‍ഞ്ഞതോടെ തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല. 

ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ തോമസിനെ പാ‍ർടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി  തോമസ് വന്നാൽ  സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയും

ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്. പാ‍ർടി കോൺഗ്രസിലേക്കല്ല സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്‍റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ.വി.തോമസിന്‍റേത്.

അതേസമയം സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. 

ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി.തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും