പ്രതിസന്ധിക്ക് കാരണം ധൂർത്തും കെടുകാര്യസ്ഥതയും; ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Apr 2, 2020, 6:23 PM IST
Highlights

സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രം ഒന്നും തരുന്നില്ലന്നും വായ്പാ പരിധി കൂട്ടുന്നില്ലന്നുമൊക്കെ ധനമന്ത്രി പറയുന്നതെന്ന് കെ സുരേന്ദ്രൻ.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയപ്പെട്ടതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാൻ ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് മന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. 

സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രം ഒന്നും തരുന്നില്ലന്നും വായ്പാ പരിധി കൂട്ടുന്നില്ലന്നുമൊക്കെ ധനമന്ത്രി പറയുന്നത്. കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് മാത്രമായി കേന്ദ്ര സർക്കാർ പതിനയ്യായിരം കോടിയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇത് കൂടാതെയാണ് ഒന്നേമുക്കാൽ ലക്ഷം കോടിയുടെ സമഗ്ര പാക്കേജും അനുവദിച്ചു. പ്രതിസന്ധിക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും മുന്നിൽ കണ്ട് നടപ്പാക്കുന്ന കേന്ദ്ര പാക്കേജിനെ എല്ലാവരും സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ തോമസ് ഐസക്കിന് പാക്കേജ് ഒന്നും വേണ്ട, പണം ഞങ്ങളുടെ കയ്യിൽ തന്നാൽ മതി, ഞങ്ങൾ ചെലവാക്കി കൊള്ളാം എന്ന നിലപാടാണ് ഉള്ളതെന്ന് സുരേന്ദ്രൻ വിമർശിച്ചു. 

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ചതും സാധാരണക്കാരുടെ സംഭവനുയം എല്ലാം വകമാറ്റുകയും ധൂർത്തടിക്കുകയുമാണ് ചെയ്തത്. ഐസക്കിന്റെ പാർട്ടിക്കാർ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് ലക്ഷങ്ങൾ വെട്ടിച്ചു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട അർഹതപ്പെട്ടവർക്ക് സഹായം നൽകിയില്ലെന്ന് മാത്രമല്ല, സിപിഎം നേതാക്കൾക്കും സർക്കാരിനും ധൂർത്തടിക്കാനും ആ പണം ഉപയോഗിച്ചു. സമാന സംഭവങ്ങളാണ് കൊറോണക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണം ശരിയായ രീതിയിൽ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

click me!