
എറണാകുളം: സിപിഐഎം അഞ്ചാറ് ലക്ഷം വിചാരധാര ക്രിസ്ത്യന്‍ വീടുകളില്‍ വിതരണം ചെയ്താല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗോവയില്‍ വിചാരധാര വായിച്ച ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് കണ്ടതെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുസ്ലീം സമുദായവുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ബിജെപി ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ പറഞ്ഞത്: ''മുസ്ലീം സമുദായവുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ബിജെപി ആലോചിക്കുന്നുണ്ട്. കേരളത്തിലെ രണ്ട് മുന്നണികളും മുസ്ലീം സമുദായത്തിലെ സമ്പന്ന വിഭാഗത്തിന്റെ കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. മുസ്ലീംലീഗ് കച്ചവട പാര്‍ട്ടിയാണ്. നരേന്ദ്രമോദി താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണ്. ഇക്കാര്യങ്ങള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ വൈകാതെ മനസിലാക്കും. മുത്തലാഖ് നിരോധിച്ച സര്‍ക്കാരാണിത്. മുസ്ലീം പെണ്‍കുട്ടികള്‍ക്കിടയില്‍ മോദിക്ക് അനുകൂലമായ വികാരമുണ്ട്. വിചാരധാര വിഷയത്തില്‍ ഞങ്ങള്‍ക്ക് ഒറ്റ ഉപദേശമേയുള്ളൂ. അഞ്ചാറ് ലക്ഷം വിചാരധാര വാങ്ങി എല്ലാ ക്രിസ്ത്യന്‍ വീടുകളിലും വിതരണം ചെയ്താല്‍ നല്ലതാണ്. ഗോവയില്‍ കോണ്‍ഗ്രസ് ഒരു പരിശ്രമം നടത്തിയിരുന്നു. അത് വായിച്ച് നോക്കിയ ശേഷം ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് കണ്ടത്. വിചാരധാരയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാന്‍ ഞങ്ങള്‍ കുറച്ച് വിചാരധാര തരാം, എല്ലാ ക്രിസ്ത്യന്‍ വീടുകളിലും വിതരണം ചെയ്യണമെന്നാണ് പറയാനുള്ളത്.''
ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്നും രംഗത്തെത്തിയിരുന്നു. വിചാരധാരയെ തള്ളി പറയുന്ന രീതിയിലാണ് ബിജെ പി നേതാക്കളുടെ പ്രതികരണം. 2023ല്‍ ക്രിസ്തീയ ആഘോഷങ്ങള്‍ക്കെതിരെ മോഹന്‍ ഭാഗവത് തന്നെ ലേഖനമെഴുതി. വിചാരധാരയിലെ ഉള്ളടക്കം പഴയ കാലത്തേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. ഇപ്പോഴും അത് തന്നെ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മതമേലദ്ധ്യക്ഷന്മാര്‍ സംഘപരിവാറിന്റെ അപകടകരമായ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
പാട്ടുപാടി പണം പെയ്യിച്ച് നാടോടി ഗായിക; ആരാധകർ സമ്മാനമായി നൽകിയത് നാലുകോടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam