അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചപ്പോൾ കുതന്ത്രം; കടയ്ക്കാവുരിലെ കുട്ടി അമ്മയ്‍ക്കെതിരെ മെനഞ്ഞത് ഇല്ലാക്കഥ

By Web TeamFirst Published Jun 21, 2021, 11:49 AM IST
Highlights

കടയ്ക്കാവൂർ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെയാണ് പോക്സോ കേസിൽ ഡിസബംറിൽ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. 

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മാസങ്ങള്‍ക്ക് മുമ്പ് കേരളം കേട്ടത്. എന്നാല്‍ കേട്ടതൊന്നും സത്യമായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അമ്മയ്‍ക്കെതിരെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്‍ ഒരു ഇല്ലാത്ത കഥ മെനയുകയായിരുന്നു. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്‍റെ തന്ത്രം. ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നല്‍കിയ മൊഴി വിശ്വാസയോ​ഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

കടയ്ക്കാവൂർ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസബംറിലാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. എന്നാല്‍ പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ യുവതിയുടെ മൂത്തകൂട്ടി ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ വാദം.  

മകന്‍റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ കോടതി നിർ‍ദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 

എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദ​ഗ്ധര്‍ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. 

കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈഎസ്പി പ്രമോദ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ആദ്യം അന്വേഷിച്ച കടക്കാവൂർ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ട്.

click me!