
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം. സിപിഎം നൽകിയ പരാതിയിലായിരുന്നു യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതി ചേർത്തത്. കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും കാസിം ഹാജരാക്കി. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ കേസിൽ നിന്ന് ഒഴിവാക്കിയത്. കാസിമിനെ പ്രതി സ്ഥാനത്ത് നിന്ന് നീക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
സിപിഎം നേതാവ് ഭാസ്കരൻ നൽകിയ പരാതിയിലാണ് കാസിമിനെതിരെ ആദ്യം കേസെടുത്തത്. രണ്ടാമത് കാസിം പരാതി നൽകിയിരുന്നു. സ്ക്രീൻഷോട്ട് നിർമിച്ചത് കാസിം അല്ല എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. എസ്ഐടി അന്വേഷണത്തിലൂടെ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നിലവിൽ റിമാൻഡിലാണ്. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് റിബേഷിന്‍റെ നീക്കം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉയർന്നത്. ഷാഫി പറമ്പിലും കെ കെ ശൈലജയും സ്ഥാനാർത്ഥികളായ വടകരയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ഷാഫി അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും കാഫിറായ സ്ത്രീ സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കണം എന്നായിരുന്നു പ്രചരിച്ച സ്ക്രീൻ ഷോട്ടിന്‍റെ ഉള്ളടക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam