അടിമുടി മാറ്റം ഉറപ്പ്, കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാരിന്‍റെ പുതിയ ഉത്തരവ്; ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി വരുന്നു

Published : Jul 02, 2026, 08:50 AM IST
priyadarshini ksrtc bus

Synopsis

കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. പ്രാദേശിക എംഎൽഎ അധ്യക്ഷനായ ഈ കമ്മിറ്റികൾ ഡിപ്പോകളുടെ സമഗ്ര വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കും. 

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്‍റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉൾപ്പെടുത്തിയ പ്രൊപ്പോസൽ കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.

പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും, അതുസംബന്ധിച്ച വ്യവസ്ഥ ബൈലോയിൽ ഉൾപ്പെടുത്തണമെന്നുമുള്ള നിബന്ധനയോടെ ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അനുമതിയും നിയമാവലിക്കുള്ള അംഗീകാരവും നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രാദേശിക എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഈ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിൽ പ്രാദേശിക ലോക്സഭാംഗം അല്ലെങ്കിൽ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ ( പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപ്പറേഷൻ മേയർ) ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡ് മെമ്പർ, നിയമസഭയിൽ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സി എം ഡി നാമനിർദ്ദേശം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഒരു ഉദ്യോഗസ്ഥൻ, എന്നിവർ അംഗങ്ങളായിരിക്കും.

എംഎൽഎയുടെ അഭാവത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസർ ആയിരിക്കും കൺവീനർ. ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂൾ ബാങ്കിൽ കൺവീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സിഎസ്ആർ തുക എന്നിവ സ്വീകരിക്കും. കോർപ്പറേഷൻ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ / അറ്റകുറ്റപ്പണികൾ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണം.

ഈ കമ്മിറ്റികൾ കുറഞ്ഞത് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്. ഡിപ്പോകളുടെ സമഗ്ര വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു പൊതുവേദിയായാണ് കമ്മിറ്റി പ്രവർത്തിക്കുക.

ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യും. കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.

സ്പോൺസർഷിപ്പ്, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികൾ, പൊതുജന സംഭാവനകൾ, മറ്റ് നിയമാനുസൃത ധനസമാഹരണ മാർഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങൾ സമാഹരിക്കുന്നതിനുമായും കമ്മിറ്റി പ്രവർത്തിക്കും. ഇതുവഴി സർക്കാർ ഫണ്ടുകൾക്ക് പുറമെ സമൂഹത്തിന്റെ പിന്തുണയും വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും. ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെഎസ്ആർടിസിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം; നിയന്ത്രണത്തിൽ അല്ലാത്തവ പിടിച്ചെടുക്കണം; ജില്ല കമ്മറ്റികൾക്ക് കത്ത് നൽകി
'ഡിവൈഎഫ്ഐ പിണറായിയുടെ വാലായി മാറി', സരിൻ ശശി പയ്യന്നൂരിൽ വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയെന്നും കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം