
കൊച്ചി: അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് സർവകലാശാല വിശദീകരിച്ചു. വാർത്തക്കുറിപ്പിലൂടെയാണ് കാലടി സർവകലാശാലയുടെ വിശദീകണം.
അതേസമയം, സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്ന് വൈസ് ചാൻസലർ. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സർവ്വകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിനിതയുടെ നിയമനത്തിൽ ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ട് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പരാതിയുമായി രംഗത്തെത്തിയ വിഷയ വിദഗ്ധർക്കെതിരെ വൈസ് ചാൻസലർ രംഗത്തെത്തി. അവർ ചെയ്തതിന് വിരുദ്ധമായി സംസാരിക്കുന്നു. ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്ധരെ നിയോഗിച്ചിരിക്കുന്നതെന്നും അവർ പറയുന്നയാൾക്കല്ല നിയമനം നൽകുകയെന്നും വിസി പ്രതികരിച്ചു. ഉദ്യോഗാർത്ഥിയ്ക്ക് വിഷയത്തിൽ ജ്ഞാനമുണ്ടോയെന്ന് സെലക്ഷൻ കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ സഹായിക്കുന്നതിനാണ് വിഷയ വിദഗ്ധരെ വെക്കുന്നത്. സെലക്ഷൻ കമ്മിറ്റി ഒന്നിച്ചാണ് തീരുമാനം എടുക്കുക. ഇൻ്റർവ്യൂ ബോർഡിലെ മറ്റുള്ളവരും വിഷയ വിദഗ്ധർ തന്നെയാണ്. മാർക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ അപ്പോൾ ഹാജരാക്കുമെന്നും ധർമരാജ് അടാട്ട് പ്രതികരിച്ചു. പരാതി ഉന്നയിച്ചവർ റാങ്ക് ലിസ്റ്റിൽ ഒപ്പിട്ടതാണെന്നും വൈസ് ചാൻസലർ പറഞ്ഞു.
സംഗീതയുടെ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയ്ക്ക് ഒരു കത്തും കിട്ടിയിട്ടില്ലെന്നും വിസി കൂട്ടിച്ചേർത്തു. ആ വിഷയത്തിൽ മറുപടി പറയേണ്ട കാര്യമില്ല. നിയമന വിവാദങ്ങൾ ഇനിയും വന്നേക്കാം. 2018 ലെ യുജിസി ചട്ടം അനുസരിച്ചാണ് എല്ലാ നിയമനവും. പിഎച്ച്ഡി വിവാദത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എസ് സി എസ് ടി അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'സിപിഎം സഹയാത്രികയെ സഹായിക്കണം', കാലടിയിൽ വീണ്ടും നിയമനവിവാദം; ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam