നിയമന ശുപാർശയുമായി സിപിഎം പറവൂർ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്ത് പുറത്തു വന്നു. പാർട്ടി സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത്. ധീവര സമുദായ സംവരണത്തിൽ സം​ഗീതയ്ക്ക് ജോലി ലഭിച്ചു.

കൊച്ചി: കാലടി സർവ്വകലാശാലയിൽ വീണ്ടും അധ്യാപക നിയമന വിവാദം. നിയമന ശുപാർശയുമായി സിപിഎം പറവൂർ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്ത് പുറത്തു വന്നു. പാർട്ടി സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത്. ധീവര സമുദായ സംവരണത്തിൽ സം​ഗീതയ്ക്ക് ജോലി ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നിനിത കണിച്ചേരിക്കൊപ്പം സംഗീതയും ജോലിയിൽ പ്രവേശിച്ചെന്ന് കാലടി സർവ്വകലാശാല മലയാളം വിഭാഗം മേധാവി പ്രതികരിച്ചു. എം.ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലീം സംവരണ വിഭാഗത്തിൽ മലയാളം അസി. ഫ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ ശുപാർശ കത്ത് പുറത്ത് വന്നിരിക്കുന്നത്. 

2019 സെപ്റ്റംബർ 22 ന് പറവൂർ ഏരിയ സെക്രട്ടറി ടി.ആർ ബോസ് ജില്ല സെക്രട്ടറിക്കയച്ച കത്താണ് പുറത്ത് വന്നത്. സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത് എഴുതിയിരിക്കുന്നത്. 'കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം അസി. പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇൻ്റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്ത് കൊടുക്കണം' ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം. 

കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും യോ​ഗ്യതയുള്ളതു കൊണ്ടാണ് സം​ഗീതയ്ക്ക് ജോലി ലഭിച്ചതെന്നും കാലടി സർവ്വകലാശാല മലയാളം വിഭാഗം മേധാവി ലിസി മാത്യു പ്രതികരിച്ചു. ഇതിൽ അസ്വാഭാവികത ഒന്നുമില്ല. അപേക്ഷിച്ച അഞ്ച് പേരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് സം​ഗീത ജോലിക്ക് യോ​ഗ്യത നേടിയതെന്നും ലിസി മാത്യു പ്രതികരിച്ചു.