കല്ലട ബസ്സിൽ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം

By Web TeamFirst Published May 19, 2019, 11:40 AM IST
Highlights

തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നിൽ സര്‍ക്കാര്‍ അഭിഭാഷകന്‍റെ ഒത്തുകളിയെന്നാണ് ആക്ഷേപം.

കൊച്ചി: സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം ശക്തം. നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. ഇവരുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം. 

സുരേഷ് കല്ലട ബസ്സിൽ യാത്ര ചെയ്തവരെ വൈറ്റിലയിൽ വിളിച്ചിറക്കി മര്‍ദ്ദിച്ച കേസിൽ പ്രതികകൾക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ എതിര്‍ത്തിയില്ല. ഇതോടെ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.   
ജയേഷ്, രാജേഷ് ,ജിതിൻ ,അൻവറുദ്ദീൻ, ഗിരിലാൽ, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി  ജാമ്യം അനുവദിച്ചത്.

ജാമ്യത്തുക കെട്ടിവച്ച് തൃശൂര്‍ സ്വദേശി ജിതിൻ എന്നയാൾ ജയിലിന് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണ സംഘം വീണ്ടും കോടതിയെ അറിയിച്ചതോടെ മറ്റ് ആറ് പേര്‍ക്ക് ഇത് വരെ ജയിലിൽ നിന്ന് ഇറങ്ങാനായിട്ടില്ല. 

അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാൻ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം
പരാതിക്കാരായ മൂന്ന് പേര്‍ നാളെ ജയിലിലെത്തി പ്രതികളായ ആറ് പേരുടെ തിരിച്ചറിയൽ പരേഡ് നടത്തും. പുറത്തിറങ്ങിയ ആളുടെ തിരിച്ചറിയൽ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!