Latest Videos

ഇനി കൗമാരകലയുടെ നാലുനാള്‍; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

By Web TeamFirst Published Nov 28, 2019, 10:50 AM IST
Highlights

ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. മോഹിനിയാട്ടവും കോൽകളിയും ഉൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. 

കാസര്‍കോട്: കലാപൂരത്തിന് തിരിതെളിഞ്ഞു. ഓരോ കണ്ണും ഇനി കലാപൂരത്തിന് ആതിഥേയത്വം വഹിക്കുന്ന കാഞ്ഞങ്ങാടേയ്ക്ക്. അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. സ്പീക്കര്‍ ബി ശ്രീരാമകൃഷ്ണന്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇനി നാല് ദിനം, കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക.ജാതി മത വേർതിരിവുകൾ തകർക്കാൻ കലാമേളയ്ക്ക് കഴിയട്ടെയെന്ന് പി. ശ്രീരാമകൃഷ്ണൻ ആശംസിച്ചു. ഒഎൻവിയുടെ കവിത ചൊല്ലിയാണ് സ്പീക്കർ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.നടൻ ജയസൂര്യ ചടങ്ങിൽ വിശിഷ്ടാതിഥിയായി. മത്സരബുദ്ധിക്ക് അതീതമായി കലകളെ സ്നേഹിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ജയസൂര്യ പറഞ്ഞു.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി,  രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  60 അധ്യാപകർ ചേർന്ന് സ്വാഗത ഗാനം ചടങ്ങില്‍ അവതരിപ്പിച്ചു. 28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. 28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്.

കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.കലോത്സവം കുറ്റമറ്റ രീതിയിൽ നടത്തുമെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

click me!