'ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെ'; കോടതി വിധി സ്വീകാര്യമെന്ന് കാരായിമാര്‍

By Web TeamFirst Published Jul 7, 2021, 12:16 PM IST
Highlights

സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

തലശ്ശേരി: ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും. കോടതിവിധി സ്വീകാര്യമെന്നായിരുന്നു ചന്ദ്രശേഖരന്‍റെ പ്രതികരണം. തുടരന്വേഷണം നീതിപൂര്‍വ്വമായി നടക്കുമെന്ന് പ്രതീക്ഷയുണ്ട്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാര്‍ തന്നെയാണെന്ന് ഉറപ്പാണ്. തങ്ങള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെയും സത്യത്തിന്‍റെയും വിജയമെന്നായിരുന്നു കാരായി രാജന്‍റെ പ്രതികരണം.   

സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍. 

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. എന്നാൽ സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആ‍ർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.


 

click me!