
കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും. ഇപ്പോൾ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാവിലെ കണ്ണന്‍റെ സഹായികൾ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്‍റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂർ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയിൽ കണ്ണൻ നൽകിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകൾ അപൂർണമാണെന്നാണ് ഇഡി അറിയിക്കുന്നത്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയും സിപിഎം നേതാവുമായ അരവിന്ദാക്ഷന് പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ ഇടപാടുകളിലും ഇഡി അന്വേഷണം തുടരുകയാണ്. പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്‍റ് ടി ആർ രാജനും ഇഡി ഓഫീസിൽ എത്തി.അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്‍റെ നിക്ഷേപം ബാങ്കിൽ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഇത് ബാങ്ക് ഭരണസമിതി നിഷേധിച്ചിരുന്നു. സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്തിനെയും ഇഡി ചോദ്യം ചെയ്യുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam