കരുവന്നൂർ: മുഖ്യപ്രതി പദവി ദുരുപയോഗം ചെയ്തതായി റിമാൻ്റ് റിപ്പോർട്ട്;വായ്പകൾ നൽകിയത് പ്രസിഡന്റിന്റെ ഒപ്പില്ലാതെ

By Web TeamFirst Published Aug 10, 2021, 5:20 PM IST
Highlights

ബാങ്കിൽ അംഗത്വമില്ലാത്ത മറ്റൊരു പ്രതിയായ കിരണിന് വായ്പയായി നൽകിയത് 23 കോടി രൂപയാണ്. ഇത് നടന്നത് ബാങ്ക് സെക്രട്ടറിയായ സുനിൽ കുമാറിൻ്റെ ഇടപെടൽ മൂലമാണ്. 

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഖ്യപ്രതി സുനിൽ കുമാർ പദവി പയോഗം ചെയ്തതായി റിമാൻ്റ് റിപ്പോർട്ട്. ബാങ്കിൽ നടന്നത് 100 കോടിയുടെ ക്രമക്കേടാണ്. വ്യാജരേഖ ചമച്ചും സോഫ്ടറ്റ് വെയറിൽ ക്രമക്കേട് നടത്തിയും തട്ടിപ്പ് നടന്നു എന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. 

ബാങ്കിൽ അംഗത്വമില്ലാത്ത മറ്റൊരു പ്രതിയായ കിരണിന് വായ്പയായി നൽകിയത് 23 കോടി രൂപയാണ്. ഇത് നടന്നത് ബാങ്ക് സെക്രട്ടറിയായ സുനിൽ കുമാറിൻ്റെ ഇടപെടൽ മൂലമാണ്. 279 വായ്പകൾ 50 ലക്ഷത്തിന് മുകളിലുള്ളതാണ്. ഇതിൻ്റെ രേഖകൾ അപൂർണമാണ്. ഭൂമി വില കൂട്ടിക്കാണിച്ച് വായ്പകൾ നൽകിയിട്ടുണ്ട്. സുനിൽ കുമാർ പല വായ്പകളും അനുവദിച്ചത് ഭരണസമിതി പ്രസിഡൻ്റിൻ്റ ഒപ്പില്ലാതെയാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

ടി ആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. 

കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു.  നടന്നത് വൻ ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാറിനെ ഇന്നലെയാണ് തൃശൂരിലെ പേരാമംഗലത്ത് നിന്ന് പിടികൂടിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിരുന്നില്ല. പ്രതികളായ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്‍റ് സി കെ ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ കെ ബിജോയ് (47), ബാങ്കിന്‍റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്‍റ് റെജി അനിൽ (43) എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുനിൽ കുമാർ ഒഴികെയുള്ള പ്രതികൾ കേരളം വിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!