
കാസർകോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ ശിക്ഷാ വിധി 29 ന്. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 97 പേരേയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം നടന്ന് ഏഴാം വർഷമാണ് കേസിൽ വിധി പ്രഖ്യാപനമുണ്ടാവുന്നത്.
https://www.youtube.com/watch?v=Ko18SgceYX8