
ആലപ്പുഴ: കായംകുളത്തെ യുവാവിന്‍റെ മരണം മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാരക്കോണം സ്വദേശി 49 കാരനായ സജിയാണ് കൊല്ലപ്പെട്ടത്. മോഷണം ആരോപിച്ച് അയൽവാസികളാണ് സജിയെ മർദിച്ചു കൊന്നത്. കൊല്ലപ്പെട്ട തിരുവനന്തപുരം കാരക്കോണം സ്വദേശി സജിയെന്ന ഷിബു വർഷങ്ങളായി കായംകുളം ചേരാവള്ളിയിലാണ് താമസം. അയൽവാസിയായ രണ്ട് വയസുകാരന്റെ കൈചെയ്ൻ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദനം. ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് വിഷ്ണുവും ഭാര്യയും ഉൾപ്പടെ ഉള്ളവർ ചേർന്ന് വീടിന്റെ പരിസരത്തു വച്ച് സജിയെ മർദിക്കുകയായിരുന്നു. മർദനമേറ്റ സജി കുഴഞ്ഞു വീണു. നാട്ടുകാർ പ്രാഥമിക ചികിത്സ നൽകി ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ആളാണ് സജി. പ്രതികൾ സജിയുടെ നെഞ്ചത്ത് ഇടിച്ചും ചവിട്ടിയും പരിക്കേല്പിച്ചു എന്നും ആൾകൂട്ട മർദനമാണ് നടന്നതെന്നുമാണ് പോലിസ് എഫ്ഐആറിൽ പറയുന്നു. സജിക്ക് ക്രൂരമായ മർദനമാണ് ഏൽക്കേണ്ടിവന്നതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്. മർദനത്തിന്‍റെ ആഘാതത്തിൽ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ ഫോറൻസിക് സർജൻ പോലീസിന് കൈമാറി. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഏഴു പേർക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ വിഷ്ണുവിനെയും ഭാര്യയെയും വിഷ്ണുവിന്‍റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam