ഓലപാമ്പിനെ കാണിച്ചു ആരെയും പേടിപ്പിക്കാൻ ശ്രമിക്കേണ്ട; മുഖ്യമന്ത്രി ഇത്രയും തരം താഴാമോ എന്നും കെ സി ജോസഫ്

By Web TeamFirst Published Aug 9, 2020, 11:43 AM IST
Highlights

 ഉമ്മൻ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ സി ജോസഫ് .

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ സി ജോസഫ് എംഎൽഎയുടെ വിമർശനം. ഉമ്മൻ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ സി ജോസഫ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ ? ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിമർശകൻ പോലും 'പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ' ഒരു പോലെയാണെന്നു പറയില്ല. ആർദ്രതയും കാരുണ്യവുമായി ആളുകളോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടിയും,ജനങ്ങളിൽ നിന്നും സ്വയം ഒറ്റപ്പെട്ടു ആർക്കും പ്രാപ്യനല്ലാത്ത പിണറായിയും തമ്മിൽ എന്ത് താരതമ്യം? ദീർഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓഫീസും, വികസനം 'കൺസൾട്ടൻസിയുടെ'അഴിമതിയിൽ മുക്കിയ പിണറായി വിജയൻ്റെ ഓഫീസുമായി എന്ത് സാമ്യം? ആർക്കും അടുത്ത് ചെന്ന് ആവലാതി പറയാൻ കഴിയുന്ന ഉമ്മൻ ചാണ്ടിയും, ഭരണകക്ഷി എം എൽ എമാർ പോലും കാണാൻ ഭയപ്പെടുന്ന പിണറായി വിജയനും തമ്മിലെന്ത് പൊരുത്തം എന്നും കെ സി ജോസഫ് ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം...

പറയാൻ പോകുന്നത് പറയണമെന്ന് വിചാരിച്ചതല്ല , മുഖ്യ മന്ത്രി പറയിപ്പിക്കുന്നതാണ് :

കരിപ്പൂരിലെ വിമാനാപകടത്തിന്റെയും
രാജമലയിലെ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിലും പകച്ചിരിക്കുന്ന നാട് പ്രതീക്ഷയോടെയാണ്, മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം കണ്ടത്.വിവരങ്ങൾ അറിയാൻ. ദുഃഖം പങ്കിടാൻ ..
നാടിന് കരുത്തും താങ്ങും ആകേണ്ടുന്ന മുഖ്യമന്ത്രി പക്ഷേ...

മാധ്യമപ്രവർത്തകരോട് മുഖ്യ മന്ത്രി ഉറഞ്ഞു തുള്ളുകയായിരുന്നു. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ ശരീര ഭാഷയും കണ്ടപ്പോൾ മനസിലായി, അനവസരത്തിൽ പ്രകോപിതനായ അദ്ദേഹം എന്തോ പറയാൻ ഉദ്ദേശിച്ചാണ് വന്നതെന്ന്. "ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക മാത്രമല്ല...

ഏഷ്യാനെറ്റിൻ്റെ അജയഘോഷ് ആണെന്ന് തോന്നുന്നു ചോദിച്ചത്.

"സിയെമ്മേ, അങ്ങനെയാണെങ്കിൽ ഈ ഒരുമാസം മുൻപുവരെ ഈ മാധ്യമങ്ങളെല്ലാം താങ്കളെ പുകഴ്ത്തിയാണ് റിപ്പോർട്ടുകളെല്ലാം കൊടുത്തിട്ടുള്ളത്. താങ്കൾ ഇന്നലെ പേരെടുത്തു പറഞ്ഞ പല മാധ്യമങ്ങളും, അതിനകത്ത് മനോരമ ഒരു വാർത്ത കൊടുത്തത് ' പിണറായിയാണ് താരം'എന്നാണ് അവർ ഒരു വാർത്ത കൊടുത്തത്. അന്ന് ഈ അട്ടിമറിശ്രമത്തെക്കുറിച്ച് താങ്കൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എത്രയോ പത്രങ്ങൾ... പിന്നെ പിണറായി ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡ് നെയിം ആണെന്ന് വരെ വാർത്ത കൊടുത്ത ആളുകൾ ഇവിടെയുണ്ട്.
അന്നൊന്നും ഒരു മാസം മുമ്പ് വരെ ഈ പരാതിയേ ഉണ്ടായിരുന്നില്ല.
ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ആണല്ലോ ഇത്തരം ചോദ്യങ്ങളും സംസാരങ്ങളും ഉണ്ടായത്.?"
വിമർശനങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റി. അദ്ദേഹം പറയുകയാണ്. "കഴിഞ്ഞ സർക്കാരു പോലെയാണ് ഈ സർക്കാരെന്നും, കഴിഞ്ഞ മുഖ്യമന്ത്രിയെ പോലെയാണ് ഇപ്പോഴത്തെ മുഖ്യന്ത്രിയെന്നും, കഴിഞ്ഞ മുഖ്യമന്ത്രിയുടെ വാസസ്ഥലം പോലെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ വാസസ്ഥലമെന്നും വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് " എന്ന്. എന്നിട്ട് ഒരു ഭീഷണി, "കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ വ്യത്തികേടുകൾ ഞാൻ എണ്ണി പറയണോ?".

മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ ?

ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിമർശകൻ പോലും 'പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ' ഒരു പോലെയാണെന്നു പറയില്ല.

ആർദ്രതയും കാരുണ്യവുമായി ആളുകളോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടിയും,ജനങ്ങളിൽ നിന്നുംസ്വയം ഒറ്റപ്പെട്ടു ആർക്കും പ്രാപ്യനല്ലാത്ത പിണറായിയും തമ്മിൽ എന്ത് താരതമ്യം?

ദീർഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓഫീസും, വികസനം 'കൺസൾട്ടൻസിയുടെ'അഴിമതിയിൽ മുക്കിയ പിണറായി വിജയൻ്റെ ഓഫീസുമായി എന്ത് സാമ്യം?
ആർക്കും അടുത്ത് ചെന്ന് ആവലാതി പറയാൻ കഴിയുന്ന ഉമ്മൻ ചാണ്ടിയും, ഭരണകക്ഷി എം എൽ എമാർ പോലും കാണാൻ ഭയപ്പെടുന്ന പിണറായി വിജയനും തമ്മിലെന്ത് പൊരുത്തം

അതു കൊണ്ട് അദ്ദേഹം മാധ്യമ പ്രവർത്തകർക്കും പ്രതിപക്ഷത്തിനും ട്യൂഷൻ എടുക്കാതെയിരിക്കുന്നതാണ് നല്ലത്.മടിയിൽ ഭാരമുള്ളത് കൊണ്ട് വഴിയിൽ നല്ല ഭയമുണ്ടെന്ന് മനസിലായി. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷ നേതാവിനോട് കാണിക്കേണ്ട ആദരവ് പോകട്ടേ, പരിഗണന പോലും നൽകാതെ അദ്ദേഹത്തെ പരിഹസിക്കുന്ന മുഖ്യ മന്ത്രിയുടെ നിലപാടിൽ അത്ഭുതമില്ല. പഠിച്ചതല്ലേ പാടൂ. പത്ര സമ്മേളനത്തിൽ അനവസരത്തിൽ മുൻ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്താൻ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തിയ മുഖ്യമന്ത്രിയോട് സഹതപിക്കുന്നു. ഓല പാമ്പിനെ കാണിച്ചു ആരെയും പേടിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്
 

click me!