
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനും, പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ സഭയിൽ വരുമോയെന്നതിൽ സസ്പെന്‍സ് തുടരുകയാണ്. കോണ്‍ഗ്രസിൽ രണ്ട് നിലപാട് തുടരുകയാണ്. വരണമെന്ന് എ ഗ്രൂപ്പ് അടക്കമുള്ള ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മാറി നിൽക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. അതേസമയം, നിയമസഭയിൽ വരേണ്ടെന്ന് ഇതുവരെയും രാഹുലിനെ ആരും അറിയിച്ചില്ല. രാഹുൽ ഇതുവരെ അവധി അപേക്ഷ നൽകിയിട്ടില്ല. ഒന്നും പ്രതികരിക്കാൻ ഇല്ലെന്നാണ് രാവിലെ വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുക. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam