എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയാണ് അനുശ്രീ. ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി പ്രതിശ്രുത വരനായ അമലിനെ വീഡിയോകോൾ ചെയ്തതിന് പിന്നാലെയാണ് അനുശ്രീ ജീവനൊടുക്കിയതെന്നാണ് വിവരം. ഈ സമയം അമൽ കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു.
കണ്ണൂർ: പ്രതിശ്രുത വധൂവരന്മാരായ എസ്ബിഐ ജീവനക്കാർ മണിക്കൂറുകളുടെ ഇടവേളയിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കാസർകോട് കാട്ടാമ്പള്ളി സ്വദേശി അനുശ്രീ(26) കണ്ണൂർ ഇരിട്ടി സ്വദേശി അമൽ(26) എന്നിവരുടെ ആത്മഹത്യകളിലാണ് ദുരൂഹത തുടരുന്നത്. ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് സംബന്ധിച്ച് ബന്ധുക്കൾക്കോ പൊലീസിനോ ഇതുവരെ വ്യക്തതയില്ല. അതേസമയം, കർണാടകയിൽ ജീവനൊടുക്കിയ അനുശ്രീയുടെ മൊബൈൽഫോൺ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ വിശദമായി പരിശോധിക്കുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അനുശ്രീയെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയാണ് അനുശ്രീ. ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി പ്രതിശ്രുത വരനായ അമലിനെ വീഡിയോകോൾ ചെയ്തതിന് പിന്നാലെയാണ് അനുശ്രീ ജീവനൊടുക്കിയതെന്നാണ് വിവരം. ഈ സമയം അമൽ കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. അനുശ്രീയുടെ വീഡിയോകോൾ അവസാനിച്ചതിന് പിന്നാലെ അമൽ സുഹൃത്തുക്കൾക്കിടയിൽനിന്ന് മടങ്ങി. തുടർന്ന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെയാണ് ബുധനാഴ്ച അമലിനെയും ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.
എസ്ബിഐ ജീവനക്കാരായ അമലും അനുശ്രീയും തമ്മിൽ ഏറെനാളായി സൗഹൃദത്തിലായിരുന്നു. രണ്ടുപേരും അടുപ്പത്തിലായതോടെ ഇരുവരും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരെ അറിയിച്ചു. രണ്ടുമാസം മുൻപാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഡിസംബർ 26-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നതിൽ ബന്ധുക്കൾക്കൊന്നും വ്യക്തതയില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി രണ്ടുപേരും സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല.
അതിനിടെ, അനുശ്രീയുടെ മൊബൈൽഫോൺ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. ഇതിലെ പഴയ ചാറ്റുകളടക്കം വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഫോൺ വിശദമായി പരിശോധിക്കുന്നതിലൂടെ എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അമലിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


