തീപാറും ത്രികോണ പോരാട്ടങ്ങൾ; ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നെഞ്ചിടിപ്പ് കൂട്ടും

Published : Mar 24, 2026, 01:55 PM ISTUpdated : Mar 24, 2026, 02:05 PM IST
Election

Synopsis

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പ്രധാന മണ്ഡലങ്ങളെക്കുറിച്ചാണ് ഈ ലേഖനം. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ഇത് വിലയിരുത്തുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കുന്ന പോരാട്ടങ്ങളാണ് ഈ മണ്ഡലങ്ങളിൽ നടക്കുന്നത്.

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കാറ്റ് എങ്ങോട്ട് വീശുമെന്നത് കണ്ടറിയുക തന്നെ വേ‌ണം. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കളം വ്യക്തമായി. ഇത്തവണ വാശിയേറിയ മത്സരങ്ങൾ നടക്കുന്ന പ്രധാന 10 മണ്ഡ‍ലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

നേമം നിയമസഭാ മണ്ഡലം 

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വി. ശിവൻകുട്ടിയാണ് മത്സരരംഗത്ത്. രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് അദേഹം. നേമത്തെ സിറ്റിങ് എംഎൽഎ കൂടിയാണ് ശിവന്‍കുട്ടി. ഇത്തവണ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥ് ആണ് ഇത്തവണ നേമത്ത് മത്സരത്തിന് ഇറങ്ങുന്നത്. മൂന്നു സ്ഥാനാർത്ഥികളും കളം നിറഞ്ഞതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടക്കുക. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം.

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം

വട്ടിയൂർക്കാവിൽ ഇത്തവണ സിറ്റിങ് എംഎൽഎ വി.കെ പ്രശാന്ത് വീണ്ടും സ്ഥാനാർത്ഥിയാകുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. തലസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം. ക്രത്യമായ ത്രികോണ മത്സരമാണ് വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് സ്വഭാവത്തെ നിർണ്ണയിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ളവർ ഒന്നാമതെത്തുകയും ഒന്നാമൻ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂർക്കാവിൽ ഇക്കുറി ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ.ശ്രീലേഖയാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം ആവർത്തിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. അതേസമയം കോൺ​ഗ്രസിൽ നിന്നും മത്സരിക്കാൻ കെ മുരളീധരനാണ് കച്ചകെട്ടിയിറങ്ങുന്നത്. മൂന്ന് സ്ഥാനാർത്ഥികളും ശക്തരായതോടെ മത്സരം ഇത്തവണ കനക്കും.

കഴക്കൂട്ടം നിയമസഭാ മണ്ഡ‍ലം

കഴക്കൂട്ടം നിയോ‍‍‍‍‍ജകമണ്ഡലത്തിൽ ഇത്തവണ ത്രികോണ മത്സരം പൊടിപാറിക്കും. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഏറ്റുമുട്ടുമ്പോൾ മത്സരം ഇത്തവണ കൊഴുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, 2021-ല്‍ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് മണ്ഡലം തിരികെ പിടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ശരത് ചന്ദ്രപ്രസാദാണ് കഴക്കൂട്ടത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥി.

അമ്പലപ്പുഴ നിയമസഭാ മണ്ഡലം

അമ്പലപ്പുഴയിലെ മത്സ‌രം കേരളമാകെ ഉറ്റുനോക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ സിപിഎമ്മിന്‍റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന ജി.സുധാകരൻ ഇന്ന് കോൺ​ഗ്രസ് പിന്തുണയിൽ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാണ്. സിപിഎമ്മിന്‍റെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വേണ്ടി സിറ്റിങ് എംഎല്‍എ എച്ച്. സലാം കളത്തിലിറങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കോളിളക്കമുണ്ടായ അമ്പലപ്പുഴ ഇത്തവണ എങ്ങോട്ട് തിരിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്.

ആറൻമുള നിയമസഭാ മണ്ഡലം

ആറൻമുള തിരിച്ചു പിടിക്കാൻ കോൺ​ഗ്രസിന്‍റെ അബിൻ വർക്കിയും, സീറ്റ് നിലനിർത്താൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വീണാ ജോർജും ഏറ്റു‌മുട്ടുമ്പോൾ. മണ്ഡലത്തിൽ കളംപിടിക്കാൻ ബിജെപി ഇക്കുറി ഇറക്കിയിരിക്കുന്നത് മുൻ സംസ്ഥന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ്. ആറന്മുള നിയമസഭാമണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ് പ്രചാരണം നടത്തുന്നത്. ആരോഗ്യവകുപ്പിലെ വീഴ്ചകൾ ആയുധമാക്കി യുഡിഎഫും, ബിജെപിയും ശക്തമായ പ്രചാരണം കാഴ്ചവെക്കുന്നു.

പാലക്കാട് നിയമസഭാ മണ്ഡലം

സിനിമാ താരമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അങ്കം കുറിക്കുമ്പോള്‍ ​ബിജെപി ഇത്തവണ നിയമസഭയിൽ സീറ്റ് നേടുമെന്നു പ്രഖ്യാപിച്ച മണ്ഡലം കൂടിയാണ് പാലക്കാട്. അതിനായി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനാണ് നറുക്ക് വീണിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം ഇത്തവണ ചർച്ചയാവുമെന്നാണ് നിരീക്ഷണം. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന എൽഡിഎഫ് മണ്ഡലത്തിൽ എൻഎംആർ റസാഖിനെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്. പ്രമുഖ ഹോട്ടൽ വ്യവസായിയാണ് റസാഖ്.

പേരാവൂർ നിയമസഭാ മ‌ണ്ഡലം

1977-ൽ രൂപീകൃതമായത് മുതൽ പേരാവൂർ കൂടുതൽ തവണയും നിന്നത് വലതിനൊപ്പമാണ്. ഇത്തവണ ആത് തിരുത്തിക്കുറിക്കാനാണ് എൽഡിഎഫിനെ തീരുമാനം. അതിനായി തങ്ങളുടെ വജ്രായുധമായ കെ.കെ ശൈലജയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മത്സരം കനക്കുമ്പോൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. സിറ്റിങ് എം എൽയും മണ്ഡലത്തിലെ മുൻ എംഎൽഎയും‌ നേർക്കുനേർ ഏറ്റു മുട്ടുമ്പോൾ വിജയം ആർക്കെന്ന് കണ്ട് തന്നെയറിയണം. 2006-ലാണ് കോൺഗ്രസിനെ അട്ടിമറിച്ച് പേരാവൂർ കെ.കെ. ശൈലജ പിടിച്ചടക്കിയത്. 9,099 വോട്ടുകൾക്കാണ് എ.ഡി. മുസ്തഫയെ അന്ന് ശൈലജ പരാജയപ്പെടുത്തിയത്.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. ജില്ലയിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിക്ക് പരാജയങ്ങൾ സംഭവിച്ചത്. ബിജെപിയ്ക്ക് വേണ്ടി കെ.സുരേന്ദ്രൻ മത്സരിക്കുമ്പോൾ സിറ്റിങ് എം.എൽ.എ.യും ലീ​ഗ് സ്ഥാനാർഥിയുമായ എ.കെ.എം. അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാർത്ഥി.

ബേപ്പൂര്‍ നിയമസഭാ മണ്ഡലം

ബേപ്പൂര്‍ മണ്ഡലത്തിൽ ഇത്തവണ പി.വി. അൻവറിന്റെ വരവാണ് മത്സരത്തിന് ആക്കം കൂട്ടുന്നത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന മണ്ഡലം ഇത്തവണ കളംമാറ്റി ചവിട്ടുമോയെന്ന് കണ്ടറിയണം. അതേസമയം രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയും സിറ്റിങ് എംഎൽയുമായ പിഎ മുഹമ്മദ് റിയാസാണ് എൽ‍‍‍‍ഡിഎഫിൽ നിന്നും മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എൽഡിഎഫ് വിട്ടത്. ഇടത് കോട്ടയായ ബേപ്പൂരിലെ കാറ്റ് ഇത്തവണ മാറി വീശുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്. ബിജെപിയിൽ നിന്നും കെ.പി പ്രകാശ് ബാബുവാണ് ഇത്തവണ മത്സരിക്കുന്നത്.

തളിപ്പറമ്പ് നിയമസഭാ മണ്ഡലം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തളിപ്പറമ്പിലെ സിപിഎമ്മിൽ ഉണ്ടായ പൊട്ടിത്തെറി പാർട്ടിയെ സമ്മർദത്തിലാക്കിയിരുന്നു. സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യമളായാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ കോൺ​ഗ്രസ് പിന്തുണയോടെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാണ്. സിപിഎമ്മിന്‍റെ വോട്ട് ഭിന്നിപ്പിച്ച് ഭൂരിപക്ഷം നേടാനാണ് കോൺ​ഗ്രസ് ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പരനാറി' പ്രയോ​ഗം മുതൽ 'കോമാളി' വരെ; തെരഞ്ഞെടുപ്പ് കാലത്ത് കേരളം കേട്ട കുത്തുവാക്കുകൾ
കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ 2 പത്രികകൾ സമർപ്പിച്ചതിൽ പരാതി, പത്രിക തള്ളണമെന്ന് ആവശ്യം, വിശദപരിശോധനയ്ക്ക് മാറ്റി