
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി വിട്ടുനില്‍ക്കുന്നുണ്ട്. ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കുമെന്നാണ് വിവരം. ശശി തരൂരിനെ അനുനയിപ്പിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും തയ്യാറല്ല.
അതേസമയം എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സിറ്റിംഗ് എം എൽഎമാരിൽ ഭൂരിപക്ഷത്തെയും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനും കെ ബാബുവിനും പകരം പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികൾ വരും. പേരാവൂരിൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുകയാണെങ്കിൽ, കെപിസിസി അധ്യക്ഷൻ്റെ ചുമതല പകരം ആർക്ക് നൽകണമെന്നതിലും ഇന്നത്തെ യോഗത്തിൽ ചർച്ചയാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam