
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിലും ഉൾപ്പാർട്ടി കലാപം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും. സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടി.
തെരഞ്ഞെടുപ്പ് തോൽവിയിൽ ഇഴകീറി പരിശോധനക്കാനൊരുങ്ങുകയാണ് സിപിഎമ്മും. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ലെന്നും എസ്ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നാണ് നിരീക്ഷണം. ന്യൂനപക്ഷ വോട്ട് നിർണ്ണായകമായ ഇടങ്ങളിലെല്ലാം നേരിട്ടത് കനത്ത തിരിച്ചടിയാണ്. കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്നാണ് പ്രാഥമിക നിഗമനം. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകൾ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കിൽ സാധ്യത കെ എൻ ബാലഗോപാലിനാണെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചിരുന്നു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ഇന്നലെ രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam