
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പടി മുന്നിലാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർത്ഥികൾ. വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.
ചേലക്കരയിൽ ഇക്കുറി പാട്ടും പാടി ജയിക്കാനാണ് രമ്യ ഹരിദാസിന്റെ നീക്കം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വന്ന് തൊഴുതുപോയ കൈപ്പത്തി ക്ഷേത്രത്തിലെ ദർശനത്തിലൂടെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റുമെന്ന് രമ്യ പ്രതികരിച്ചു. പാലക്കാട്ടെ മതേതര മനസുകളിൽ വിശ്വാസമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്ത് വലിയ തിരുത്തലുകൾ നടക്കുന്നുണ്ട്. ഇടതുപക്ഷ പ്രവർത്തകർക്ക് പ്രതിഷേധിക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിക്കായി വയനാട്ടിൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. നിലമ്പൂരിലും വയനാട്ടിലും പോസ്റ്ററുകളൊട്ടിച്ചും ഫ്ലെക്സ് ബോർഡ് വച്ചും പ്രചാരണം തുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി വൻഭൂരിപക്ഷം നേടുമെന്ന് തെരഞ്ഞെടുപ്പ് ചുമതലക്കാരിൽ ഒരാളായ രാജമോഹൻ ഉണ്ണിത്താൻ എം പി പ്രതികരിച്ചു. കഴിഞ്ഞ തവണ പ്രവർത്തനത്തിൽ ചില പാളിച്ചകൾ ഉണ്ടായതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞത്. ഇത്തവണ അത് നികത്താനുള്ള പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങി. എൽഡിഎഫിന്റെയും ബിജെപിയുടെയും ഏറ്റവും വലിയ ആയുധങ്ങളെ രംഗത്തിറക്കിയിട്ടും വയനാട്ടിൽ വെല്ലുവിളി ഉയർത്താൻ ആയിട്ടില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam