
തിരുവനന്തപുരം: പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ. ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരിൽ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്.
കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ നടത്തിയ പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയിരുന്നു. സെക്രട്ടേറിയേറ്റടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഭൂരിപക്ഷം ജീവനക്കാരും എത്തിയില്ല. പതിനാറാം തീയതി മുതൽ പതിനാറാം തീയതി വരെ കണക്കാക്കിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഹാജർ നിലയും ശമ്പളവും സ്പാർക്ക് സോഫ്റ്റ് വെയർ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ടാം തീയതിയിലെ ഹാജർ ക്രമീകരിക്കാത്തതിനാൽ ഒരുപാട് പേരുടെ ശമ്പളം ഒരുമിച്ച് മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേത്തുടർന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവ്.
പണിമുടക്ക് ദിവസത്തെ ഹാജറിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം ആകാത്തതിനാൽ, ആ ദിവസം വരാത്തതിന്റെ പേരിൽ ജനുവരിയിലെ ശമ്പളം നിഷേധിക്കേണ്ടെന്നാണ് ഉത്തരവ്. പണിമുടക്ക് ദിവസത്തെ ഹാജർനില ശേഖരിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് ദിവസം സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളം വാങ്ങി പണിമുടക്കാൻ സർക്കാർ തന്നെ അവസരമൊരുക്കിയ രീതിയിലായി കാര്യം എന്ന് ചുരുക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam