
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കൂടാതെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാർ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് പ്രതിപക്ഷ നേതാവിനും 7 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും വാഹനം അനുവദിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, കെ രാജൻ, അബ്ദു റഹ്മാൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർക്കാണ് ടൂറിസം വകുപ്പ് പുതിയ ഇന്നോവ അനുവദിച്ചത്. മന്ത്രിമാർക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിക്കും പുതിയ ഇന്നോവ അനുവദിച്ചിട്ടുണ്ട്. രണ്ട് ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനങ്ങളാണ് മാറ്റിയതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. കെ ബാലഗോപാൽ ഒഴികെ മറ്റെല്ലാവരും പുതിയ വാഹനം കൈപ്പറ്റിയിട്ടുണ്ട്. പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകുകയും ചെയ്തു. ബജറ്റിന് ശേഷം ധനമന്ത്രി പുതിയ വാഹനത്തിലേക്ക് മാറുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ കാർ അനുവദിച്ചെന്ന വാർത്ത പുറത്തുവന്നത്. ഇന്നോവ ക്രിസ്റ്റ് കാറാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാൻ പുതിയതായി അനുവദിച്ചത്. മുമ്പ് ഉപയോഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ച് വന്നിരുന്നത്. അത് 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ സര്‍ക്കാര്‍ അനുവദിച്ചതെന്നാണ് വിശദീകരണം. പുതിയ കാർ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇതിന് പിന്നാലെ വിശദീകരണം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam