തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളോട് മുഖം തിരിച്ച് പിണറായി സർക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തൽ തുടരുന്നു. ഇന്ന് ചേർന്ന് മന്ത്രിസഭായോഗം 221 പേരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തത്. കെടിഡിസിയിൽ നൂറ് പേരെയും യുവജന ക്ഷേമബോർഡിൽ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയിൽ 14 പേരെയും സ്കോൾ കേരളയിൽ 54 പേരെയും ഭവന നിർമ്മാണ വകുപ്പിൽ 16 പേരെയുമാണ് ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത്.
പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ നടത്തുന്നുള്ളു എന്നാണ് സർക്കാർ വാദം. ഇന്ന് നിരവധി വകുപ്പുകളുടെ നിയമനങ്ങള്‍ മന്ത്രിസഭാ പരിഗണനക്ക് വന്നിരുന്നെങ്കിലും പകുതി ശുപാർശകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടർന്നായിരുന്നു അസാധാരണ സമരം. കത്തുന്ന പൊരിവെയിലോന്നും പ്രശ്നമാക്കാതെയായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ വേറിട്ട സഹനസമരം. മന്ത്രിസഭാ യോഗവും കൈവിട്ടതോടെ ഇനി എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയിലെ ജീവനക്കാരുടെ ചോദ്യം.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംസ്ഥാനമാകെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും അക്രമാസക്തമായി. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാജുണ്ടായി. നിരവധിപ്പേർക്ക് പരിക്കേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam