രാജ്യത്ത് ആദ്യം, ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

Published : Sep 15, 2025, 02:28 PM IST
hemophilia patient

Synopsis

ഹീമോഫീലിയ ചികിത്സയില്‍ വൻ മുന്നേറ്റം നടത്തി കേരളം. രാജ്യത്ത് ആദ്യമായി ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് മിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കൽ സംഘമാണ് മേൽനോട്ടം വഹിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴിക കല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി. തൃശൂര്‍ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയത്. വിശദമായ വിലയിരുത്തലിനും കൗണ്‍സിലിംഗിനും ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്. ഹീമോഫീലിയ ചികിത്സയില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഹീമോഫീലിയ ചികിത്സയില്‍ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളില്‍ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയതും 2025-ല്‍ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്ന സ്ത്രീ ക്ലിനിക്കുകള്‍ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേക പരിപാടിയും സര്‍ക്കാര്‍ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യ ശരീരത്തിലെ X ക്രോമോസോമിലുണ്ടാകുന്ന ജനിതക തകരാറ് കാരണം ഉണ്ടാകുന്ന രോഗമായതിനാല്‍ ഇത് സാധാരണയായി എല്ലായ്പ്പോഴും പുരുഷന്മാരെയാണ് ബാധിക്കുന്നത്. സ്ത്രീകള്‍ ഇതിന്റെ വാഹകര്‍ (carriers) മാത്രമാണ്. സ്ത്രീക്ക് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സിവിയര്‍ ഹീമോഫീലിയ രോഗികളില്‍ മാത്രം കണ്ടു വരുന്ന ഗുരുതരമായ അവസ്ഥയായായ ഫാക്ടര്‍ VIII ലെവല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഈ രോഗിക്ക് ഉണ്ടായിരുന്നത്. ആരംഭത്തില്‍ വോണ്‍ വില്ലിബ്രാന്‍ഡ് രോഗമാണെന്ന് കരുതിയാണ് ചികിത്സിച്ചിരുന്നത്. പലതവണയുള്ള രക്ത പരിശോധനയ്ക്ക് ശേഷമാണ് ഇത് ഹീമോഫീലിയ എ രോഗം ആണെന്ന് കൃത്യമായി കണ്ടെത്തിയത്. അനിയന്ത്രിതമായ രക്തസ്രാവം കാരണം അവരുടെ അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടതായി വന്നു. കൂടാതെ ദീര്‍ഘകാലമായി ഹോര്‍മോണ്‍ ചികിത്സയിലുമാണ്. ആവര്‍ത്തിച്ചുള്ള രക്തസ്രാവവും സങ്കീര്‍ണമായ സന്ധി വൈകല്യങ്ങളും കാരണം കഠിനമായ വേദനയാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. അതില്‍ നിന്നാണ് ഇപ്പോള്‍ മോചനമായിരിക്കുന്നത്.

അശാധാര പദ്ധതി

സംസ്ഥാന സര്‍ക്കാറിന്റെ അശാധാര പദ്ധതിയിലൂടെയാണ് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി എമിസിസുമാബ് മരുന്ന് 18 വയസിന് താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും നല്‍കിയത് കേരളമാണ്. രക്തസ്രാവവും ആശുപത്രി സന്ദര്‍ശനങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനും ഈ നൂതന ചികിത്സയിലൂടെ സാധിച്ചു. സംസ്ഥാനത്ത് 500ല്‍ അധികം രോഗികള്‍ക്ക് ആശാധാര പദ്ധതിയിലൂടെ എമിസിസുമാബ് ചികിത്സ നല്‍കി വരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുരേന്ദ്രൻ വിജയിച്ചാൽ മൂന്ന് മാസത്തിനകം വീടില്ലാത്തവർക്ക് വീട് നൽകുമെന്ന് മേയർ വിവി രാജേഷ്
അമ്മായിഅമ്മയെ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് മരുമകൾ; സംഭവം താമരശ്ശേരിയിൽ