
കൊച്ചി: മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു. രണ്ടാം വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂർ സ്വദേശികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങൾ അല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്ട്രേഷൻ അപേക്ഷ നിരസിച്ച പഞ്ചായത്തിന്‍റെ നടപടിക്കെതിരെ കണ്ണൂർ കരുമത്തൂർ സ്വദേശിയും രണ്ടാം ഭാര്യയും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ തള്ളിയത്.
അതിനിടെ മദ്രാസ് ഹൈക്കോടതിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിവാഹം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത അധികാരം പുരുഷന് നൽകുന്നില്ലെന്ന് ഉത്തരവാണ്. ഭാര്യയുടെ സഹനം, പീഡനത്തിനുള്ള ലൈസൻസ് അല്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മൗനം സമ്മതമായി കണക്കാക്കാനും ആകില്ല. ആണധികാരത്തിൽ നിന്ന് സമത്വത്തിലേക്കും പരസ്പര ബഹുമാനത്തിലേക്കും ഇന്ത്യൻ വിവാഹ സമ്പ്രദായം മാറണമെന്നും കോടതി പറഞ്ഞു. 80 കാരനായ ഭർത്താവിനെ ഗാർഹിക പീഡന കേസിൽ വെറുതെവിട്ട കീഴ്കോടതി വിധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
തകർച്ച നേരിടുന്ന ദാമ്പത്യബന്ധങ്ങളിൽ തലമുറകളായി ഭാര്യമാർ അനുഭവിച്ചുവരുന്ന പീഡനം മഹത്വവത്ക്കരിക്കപ്പെട്ടത് ആണാധികാര മനോഭാവത്തെ ഉറപ്പിച്ചെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ആണധികാര മനോഭാവം സമൂഹത്തിൽ തിരുത്തപ്പെട്ടണം. ഭാര്യയുടെ അന്തസ് ഉറപ്പാക്കേണ്ടത് വിവാഹ ബന്ധത്തിലെ മൗലികമായ ഉത്തരവാദിത്തമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. 1965 ൽ വിവാഹിതർ ആയ ദമ്പതികളുടെ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കീഴ്കോടതി വിധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി പ്രധാനപ്പെട്ട നിരീക്ഷണളാണ് നടത്തിയത്.