
കൊച്ചി: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനിൽ. 'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ' എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ ഉത്തരവിലാണ് കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അസാധുവാക്കിയത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി ബന്ധപ്പെട്ട്, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഇവർക്ക് അനുമതി ഉണ്ടാവില്ലായിരിക്കും എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻസിപ്പൽ ആക്ട് 531 പ്രകാരം ഇവർ ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് സംരക്ഷണം ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
ദൈവനാമത്തിലോ വേണം സത്യ പ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പൽ ചടങ്ങിൽ നിർവചനമില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ബിജെപി കൌൺസിലർമാരുടേയും പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്‍റേയും സത്യപ്രതിജ്ഞ റദ്ദാക്കിയത്. കേരള പഞ്ചായത്ത് രാജ് 152 -ാം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അഗംങ്ങൾ സത്യ പ്രതിജ്‍ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതിനാൽ പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവൈണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് എന്ന എംഡി രാജേന്ദ്രൻ എഴുതിയ പ്രശസ്തമായ മലയാള സിനിമ ഗാനം പരാമർശിച്ചാണ് കോടതി പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam