
കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സുതാര്യമായി റീ കൗണ്ടിംഗ് നടന്നാൽ കെഎസ്‍യു വിജയിക്കുമെന്ന് ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ പ്രതികരിച്ചു.
കേരള വർമ കോളേജിൽ കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ തോൽപ്പിക്കാൻ റീ കൗണ്ടിംഗിൽ അട്ടിമറി നടന്നെന്ന കെഎസ്‍യു ആരോപണമാണ് ഹൈക്കോടതി ഉത്തരവിലൂടെ ശരിവെക്കുന്നത്. വോട്ടെടുപ്പ് നടന്നതിലല്ല വോട്ടെണ്ണിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധിന്‍റെ വിജയം റദ്ദാക്കിയത്. ചട്ടങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ ജസ്റ്റിസ് ടി ആർ രവി റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് നിയമാവലി പ്രകാരം ആസാധുവെന്ന് കണ്ടെത്തിയ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. ആദ്യ കൗണ്ടിംഗിൽ 1 വോട്ടിന് കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് വിജയിയായതെന്ന് ടാബുലേഷൻ രേഖകൾ സഹിതം കോടതി ചൂണ്ടികാട്ടി. അപ്പോൾ 23 വോട്ടുകളാണ് അസാധുവെന്ന് കണ്ടെത്തിയത്.
റീ കൗണ്ടിംഗിൽ 4 വോട്ടുകൾകൂടി അധികമായി. നോട്ട വോട്ടുകൾ 19 ൽ നിന്ന് 18 ആയി കുറഞ്ഞു ഇതെല്ലാം എങ്ങനെ സംഭവിച്ചെന്ന് കോടതി ചോദിച്ചു. സുതാര്യമായി വോട്ടെണ്ണിയാൽ വിജയം ഉറപ്പാണെന്ന് കെഎസ്‍യു സ്ഥാനാർത്ഥി പ്രതികരിച്ചു. റീ കൗണ്ടിംഗ് സുതാര്യമായി നടത്തുമെന്ന് കോടതി ഉത്തരവ് പുറത്ത് വന്നതിന് പിറകെ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രതികരിച്ചു. അതേസമയം, റീ കൗണ്ടിംഗിൽ സുതാര്യത ഉറപ്പാക്കിയില്ലെങ്കിൽ വീണ്ടും നിയമപോരാട്ടത്തിനിറങ്ങുമെന്നാണ് ഹർജിക്കാരൻ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam