
കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമമെന്നോർമിപ്പിച്ച് ഹൈക്കോടതി. കഴകം ജോലി മതപരമാണോ എന്നതിൽ തെളിവുകൾ വിശദമായി പരിശോധിക്കണമെന്നും, കഴകം മതപരമെങ്കിൽ നിയമനം തന്ത്രിയടങ്ങുന്ന സമിതിയ്ക്ക് മാത്രമേ നടത്താനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ തെക്കേ വാരിയത്ത് കുടുംബത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്നും, ദേവസ്വം നിയമന നടപടികൾ സിവിൽ കോടതിയുടെ തീർപ്പിന് വിധേയമെന്നും ഹൈക്കോടതി അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടുംബത്തിന്‍റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്. ബാലുവിന്‍റെ നിയമനം വലിയ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam