
കോഴിക്കോട്: സംസ്ഥാനത്തെ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജുകളിൽ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവ് നൽകി.
24 മുതൽ 48 മണിക്കൂർ വരെ ഹൗസ് സർജൻമാരെ ജോലിക്ക് നിയോഗിക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും ജോലിയുടെ പേരിൽ ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി കാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ്സർജൻസി എന്നത് പ്രവൃത്തി പരിചയത്തിന്‍റെയും പരിശീലനത്തിന്‍റെയും ഭാഗമാണ്.
Read More : ആദിവാസി ഊരില്‍ നിന്നും ഒരു വിജയഗാഥ; ഇരുളവിഭാഗത്തിൽ നിന്നും ആദ്യമായി എംഎസ് ബിരുദം നേടി ഡോ. തുളസി
മറ്റ് തൊഴിൽ മേഖല പോലെ സമയം നോക്കി നോലി ചെയ്യാൻ കഴിയുന്ന ഒന്നല്ല ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൊണ്ടു തന്നെയാണ് വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാനെത്തുന്നത്. മികച്ച ഡോക്ടർമാരായി സമൂഹത്തെ സേവിക്കുക എന്നതാണ് ഡോക്ടർമാരുടെ കർത്തവ്യം. അതിനാൽ പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മിഷൻ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ സക്രി സമർപ്പിച്ച പരാതിയിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam