
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. ഇത് സംബന്ധിച്ച് ജില്ലകളിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിട്ടു.
ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/ സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടറുടെയോ നേതൃത്വത്തിലാകണം ഒരു സ്ക്വാഡ്. താലൂക്ക് തലത്തിൽ തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും രൂപീകരിക്കണം. പ്രചാരണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.
പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ്പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും സ്ക്വാഡ് പരിശോധിക്കുകയും ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ ഉടൻ നിർത്തി വയ്പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും. ഇപ്രകാരമുള്ള നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക് അനൗൺസ്മെന്റുകൾ നിർത്തിവയ്പ്പിക്കും.
അനുമതിയില്ലാതെയും പൊതുവഴി കൈയ്യേറിയും കാൽനടയാത്രക്കാർക്കും. വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, കമാനങ്ങൾ, ബാനറുകൾ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെടും. എടുത്തുമാറ്റിയില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അവ എടുത്തുമാറ്റി നിയമപരമായ തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകും. നിയമപരമല്ലാത്ത പ്രചാരണപരിപാടികളും, അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കമാനങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിച്ചവയ്ക്കെതിരെ പൊതുജനം അറിയിക്കുന്ന പരാതികളും സ്ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam