
തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്പെഷ്യൽ റൂളുകളിൽ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിൽ സ്ഥാന കയറ്റം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഇന്ന് രാത്രി എട്ട് മണി വരെ ജോലിയെടുത്ത് പ്രതിഷേധിക്കുന്നത്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനാണ് എട്ട് മണി വരെ ആർടി ഓഫീസുകളിൽ അധിക സമയം ജോലി ചെയ്ത് പ്രതിഷേധ സമരം നടത്തുന്നത്.
നേരത്തേ രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിക്കുമ്പോൾ ഒരു സീനിയർ സൂപ്രണ്ടിന് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിച്ചിരുന്നു. ഇപ്പോൾ എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ജോയിന്റ് ആർടിഒ ആയി മാറുമ്പോൾ മാത്രമാണ് ഒരു സീനിയർ സൂപ്രണ്ടിന് സ്ഥാന കയറ്റം ലഭിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യത വെട്ടിക്കുറച്ചതിനാലാണ് ഇത്തരമൊരു വേറിട്ട പ്രതിഷേധം നടത്തുന്നതെന്നും സമര പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസുകളും പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam