
പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്ത് ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടി. സുമൻ, പ്രിയേഷ്, രാഹുൽ എന്നീ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമാണ് ഡാൻസാഫ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്പി ഓഫീസിന് സമീപമായിരുന്നു സംഭവം. അർദ്ധരാത്രി തന്നെ നടപടി പൂർത്തിയാക്കിയെന്ന് എസ്പി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി തൂഫാൻ നടപടിക്ക് ആകെ നാണക്കേട് ഉണ്ടാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രിയേഷ് എം എന്ന പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. നാട്ടുകാർ തടഞ്ഞിട്ടതിന് പിന്നാലെ മറ്റ് രണ്ട് പേർ സ്ഥലം വിട്ടിരുന്നു.
തന്റെ ഓട്ടോയിലും മറ്റ് വാഹനങ്ങളിലും പൊലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ ശോഭ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരൻ ഡ്രൈവർ സീറ്റിൽ കിടന്നാണ് ഓടിച്ചത്. താൻ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടായേനെ എന്നും ശോഭ പറയുന്നു. പൊലീസ് വാഹനത്തിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. ആളുകൂടി ചോദ്യംചെയ്തപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടത്. വാഹനം ഓടിച്ചയാളെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam