'അത് കുറുപ്പ് തന്നെ'; നെഞ്ചുവേദനയായി അന്ന് ആശുപത്രിയിലെത്തി; പുതിയ വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ

Published : Jul 08, 2026, 09:39 AM ISTUpdated : Jul 08, 2026, 10:15 AM IST
nurse rathnamma, sukumarakkurup

Synopsis

സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1988 ലാണ് ബൊക്കാറോയിൽ വെച്ച് താൻ കുറുപ്പിനെ കാണുന്നതെന്നും താൻ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയിൽ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുറുപ്പ് എന്നും രത്നമ്മ

ആലപ്പുഴ: സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1988 ലാണ് ബൊക്കാറോയിൽ വെച്ച് താൻ കുറുപ്പിനെ കാണുന്നതെന്നും താൻ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയിൽ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുറുപ്പ് എന്നും രത്നമ്മ പറഞ്ഞു. കേസിൽ വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് രത്നമ്മയുടെ വെളിപ്പെടുത്തൽ.

താൻ കുറുപ്പിന്റെ നാടായ ചെറിയനാട് നിന്നുള്ള ആളാണ് എന്നറിഞ്ഞതോടെ കുറുപ്പ് ആശുപത്രിയിൽ നിന്ന് മുങ്ങി. 1988 നു ശേഷം പലതവണ ക്രൈംബ്രാഞ്ച് തൻ്റെ മൊഴിയെടുത്തു. മൂന്നാഴ്ച മുമ്പാണ് ഏറ്റവും ഒടുവിൽ മൊഴിയെടുത്തത്. കുറുപ്പിനെ തന്നെയെന്ന് കണ്ടതെന്ന് തനിക്കുറപ്പുണ്ട്. ജോഷി എന്ന പേരിലായിരുന്നു കുറുപ്പ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും താടിയുള്ള കുറുപ്പിനെയാണ് താൻ കണ്ടതെന്നും രത്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജാർഖണ്ഡ‍ിലെ ബൊക്കാറോ ജനറൽ ആശുപത്രിയിൽ ഐസിയുവിൽ വെച്ചാണ് താൻ സുകുമാര കുറുപ്പിനെ കാണുന്നത്. ഞാനന്ന് ഫസ്റ്റ് ഇയർ നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ സീനിയേഴ്സാണ് ഇങ്ങനെയൊരാളെ കുറിച്ച് വന്ന് പറയുന്നത്. ഭാര്യ നഴ്സാണെന്നും വിവിധ ഭാഷകൾ അറിയാമെന്നും സുകുമാര കുറുപ്പ് പറഞ്ഞതിനെ തുടർന്നാണ് താൻ പോയി കാണുന്നത്. 1984ൽ സുകുമാര കുറുപ്പിനെ കണ്ടിരുന്നു. അതിന് ശേഷം പിന്നീട് ഐസിയുവിൽ വെച്ചാണ് കാണുന്നതെന്നും രത്നമ്മ പറയുന്നു. 

നെഞ്ചുവേദനയായാണ് കുറുപ്പ് അഡ്മിറ്റ് ആയത്. താടിവെച്ച സുകുമാര കുറുപ്പിനെയാണ് അന്ന് കണ്ടത്. അത് കുറുപ്പ് തന്നെയാണെന്ന് ഉറപ്പാണ്. തൻ്റെ വീട് ചെങ്ങന്നൂർ ചെറിയനാട് ആണെന്നും ശിവരാമ കുറുപ്പിൻ്റെ വീടിന‌ടുത്താണെന്നും പറഞ്ഞതോടെ കുറുപ്പ് ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു. ഇയാൾ ക്രിമിനലാണെന്ന് ഡിപ്പാർട്മെന്റ് അറിഞ്ഞതോടെ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂന്നുമണിയോടെ ആശുപത്രിയിൽ നിന്നും കുറുപ്പ് പോവുകയായിരുന്നു. ജോഷി എന്ന പേരിലാണ് കുറുപ്പ് അഡ്മിറ്റ് ആയത്. അതിന് ശേഷം നാട്ടിൽ വെച്ചാണ് പൊലീസ് തൻ്റെ മൊഴിയെടുത്തത്. നിരവധി തവണ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നെന്നും ഈയടുത്ത് മൂന്നാഴ്ച്ച മുമ്പും മൊഴിയെടുത്തിരുന്നുവെന്നും രത്നമ്മ പറയുന്നു.

തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം നടക്കുന്നത്. സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകനാണ് സുകുമാര കുറുപ്പ്. ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണ് യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.

പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്‍തു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനർനാമകരണം ചെയ്യേണ്ടി വന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാന് ആകെ നാണക്കേട്! മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്പെൻഷൻ
പണി പാളി പൊതുഭരണ വകുപ്പ്; സിഎക്കാരനെ ചീഫ് സെക്രട്ടറിയാക്കി സർക്കാർ ഉത്തരവ്! അതിവേഗം തിരുത്തി തലയൂരി